
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ. കഴിഞ്ഞ ദിവസം നടത്തിയ മിന്നൽ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. സംസ്ഥാനത്തെ 67 ഓഫീസുകളിൽ പരിശോധന നടത്തി. വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.
ഹോട്ടൽ ഉടമകളിൽ നിന്നും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഗൂഗിൾ പേ വഴി പണം സ്വീകരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. തൊടുപുഴ ഭക്ഷ്യ സുരക്ഷ സർക്കിൾ ഓഫീസുകളിലെ ഓഫീസ് അറ്റൻ്റെണ്ട് ആണ് പണം വാങ്ങിയതായി കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ചെറുകിട ഹോട്ടലുകാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ പരിശീലനം ചില ജില്ലകളില്‍ വന്‍കിട ഹോട്ടലുകളിലെ ജീവനക്കാര്‍ക്കും സൗജന്യമായി നല്‍കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കാലാവധി കഴിഞ്ഞ ലൈസൻസോടെ പ്രവർത്തിക്കുന്ന ഹോട്ടലുകൾ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പരിശോധനയ്ക്ക് എത്തിയ സമയം റാന്നി ഭക്ഷ്യ സുരക്ഷ ഓഫീസ് അടച്ചിട്ട നിലയിലായിരുന്നു എന്നും വിജിലൻസ് പറഞ്ഞു.

മലപ്പുറം, കോട്ടക്കൽ, തിരൂർ, മഞ്ചേരി, സുൽത്താൻ ബത്തേരി, നീലേശ്വരം, കാസർകോട് എന്നിവിടങ്ങളിൽ ലൈസൻസില്ലാതേയും കാലാവധി കഴിഞ്ഞ ലൈസൻസോടെയും പ്രവർത്തിക്കുന്ന ഹോട്ടലുകളും കണ്ടെത്തി.
എറണാകുളം അസിസ്റ്റണ്ട് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ഓഫീസിൽ കേടായ റഫ്രിജിറേറ്ററിൽ ആയിരുന്നു ഭക്ഷ്യസാമ്പിളുകൾ സൂക്ഷിച്ചിരുന്നത്. ഓഫീസിൽ പരാതി പുസ്‌തകം ഇല്ലെന്നും വിജിലൻസിൻ്റെ മിന്നൽ പരിശോധനയിൽ കണ്ടെത്തി. 2021 മുതൽ 24 വരെ ശേഖരിച്ച 536 ഭക്ഷ്യ സാമ്പിളുകളുടെ ഫലം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ.
പാലക്കാട് അസിസ്റ്റണ്ട് ഭക്ഷ്യസുരക്ഷാ കമ്മീഷണർ മുഖേന ശേഖരിച്ച സാമ്പിളുകളുടെ ഫലം ആണ് ലഭിക്കാത്തത്. മിന്നൽ പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകളുടെ വിശദമായ റിപ്പോർട്ട് സർക്കാരിന് കൈമാറുമെന്ന് വിജിലൻസ് ഡയറക്ടർ ടി.കെ വിനോദ് കുമാർ ഐ.പി.എസ് അറിയിച്ചു.
