
വിദ്യാനഗർ / കാസർകോട്: ജില്ലാ പോലീസ് മേധാവിയുടെ ക്ലീൻ കാസർകോട് പദ്ധതിയുടെ ഭാഗമായുള്ള ലഹരി ഉത്പന്നങ്ങളുടെ വേട്ട തുടരുന്നു. നിരോധിച്ച പുകയില ഉത്പന്നം മുതൽ എം.ഡി.എം.എ വരെയുള്ള ലഹരി ഉത്പന്നങ്ങളാണ് പദ്ധതിയുടെ ഭാഗമായി പോലീസ് ഇതിനകം പിടികൂടിയത്.
18.25 ഗ്രാം എം.ഡി.എം.എ കേസിൽ മംഗളൂരു കൂളൂരിലെ മുഹമ്മദ് നൗഫൽ (33), തലപ്പാടി നാറളപ്പാടിയിലെ കെ.ബി. ഫൈസൽ (26) എന്നിെരയാണ് മഞ്ചേശ്വരം പോലീസ് പിടിച്ചത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ലഹരിക്കടത്ത് സംഘത്തിലെ പ്രധാന കണ്ണികളാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു.

മറുനാടൻ തൊഴിലാളികളെ ലക്ഷ്യമിട്ട് വില്പനക്കായി എത്തിച്ച ഒരുലക്ഷത്തിലേറെ നിരോധിത പുകയില ഉത്പന്നങ്ങളായ പാൻ മസാല പാക്കറ്റുകൾ പിടികൂടി. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വിദ്യാനഗർ ഇൻസ്പെക്ടർ പി.പ്രമോദിൻ്റെ നിർദേശപ്രകാരം ശനിയാഴ്‌ച വൈകീട്ട് ആറിന് ചെട്ടുംകുഴിയിലെ വാടക വീട്ടിൽ നടത്തിയ പരിശോധനയിലാണ് നിരോധിത പാൻ മസാല പാക്കറ്റുകൾ പാക്കറ്റുകൾ പിടികൂടിയത്.
മൊഗ്രാൽ പുത്തൂർ സ്വദേശിയായ ഇബ്രാഹിം ഖലീലാണ് വീട് വാടകയ്ക്ക് എടുത്തത്. പോലീസ് എത്തുന്നതിനിടെ ഇബ്രാഹിം ഖലീൽ ഓടിരക്ഷപ്പെട്ടു. ചെർക്കളയിലും പരിസരങ്ങളിലുമുള്ള മറുനാടൻ തൊഴിലാളികളെ ലക്ഷ്യമിട്ട് വില്പനക്കായി പ്ലാസ്റ്റിക്ക് ചാക്കുകളിൽ നിറച്ചുെവച്ച നിലയിലായിരുന്നു.
