
കാസർകോട്: കരിന്തളം ഗവൺമെണ്ട് കോളേജിലെ വ്യാജ രേഖ കേസിൽ കെ.വിദ്യക്ക് ഇടക്കാല ജാമ്യം. ഈ മാസം 30ന് കോടതിയിൽ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് ഹോസ്ദുർഗ്ഗ് കോടതി ജാമ്യം അനുവദിച്ചത്.
വ്യാജ പ്രവൃർത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് കരിന്തളം സര്‍ക്കാര്‍ കോളജില്‍ ജോലി നേടിയെന്ന കേസില്‍ ചൊവാഴ്‌ച രാവിലെയാണ് കെ.വിദ്യ നീലേശ്വരം പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്. ഞായറാഴ്‌ച ഹാജരാകണമെന്ന് അറിയിച്ച് വിദ്യയ്ക്ക് നീലേശ്വരം പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ശാരീരിക അസ്വസ്ഥതകള്‍ കാരണം എത്താന്‍ കഴിയില്ലെന്ന് വിദ്യ ഇമെയില്‍ വഴി അന്വേഷണ സംഘത്തെ അറിയിച്ചു. തുടര്‍ന്നാണ് ചൊവാഴ്‌ച രാവിലെ എത്തിയത്.

ചോദ്യം ചെയ്യലിൽ അഗളി പോലീസിന് നൽകിയ മൊഴി തന്നെ നീലേശ്വരത്തും വിദ്യ ആവർത്തിച്ചു. വ്യാജരേഖ ഉണ്ടാക്കിയത് സ്വന്തം മൊബൈൽ ഫോണിലാണെന്നും മറ്റാരുടെയും സഹായമുണ്ടായിരുന്നില്ല എന്നുമായിരുന്നു മൊഴി. ഇതിൻ്റെ ഒറിജിനൽ നശിപ്പിച്ചതായും വിദ്യ അന്വേഷണ സംഘത്തിന് മുന്നിൽ ഇന്നും ആവർത്തിച്ചു.
നീലേശ്വരം പോലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ വഞ്ചന, ഗൂഢാലോചന, വ്യാജരേഖ നിർമ്മിക്കൽ, എന്നി കുറ്റങ്ങൾക്ക് പുറമേ തെളിവ് നശിപ്പിക്കൽ വകുപ്പ് കൂടി പുതുതായി ചേർത്തു.
ചൊവാഴ്‌ച വൈകിട്ടോടെ ഹോസ്ദുർഗ്ഗ് സെക്കൻഡ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ വിദ്യയ്ക്ക് കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. ബുധനാഴ്‌ചയും മറ്റന്നാളും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. കരിന്തളം കോളേജ് പ്രിൻസിപ്പളിൻ്റെ പരാതിയില്‍ ഈ മാസം എട്ടിനാണ് നീലേശ്വരം പോലീസ് വിദ്യക്കെതിരെ കേസ് എടുത്തത്.
