
വെഞ്ഞാറമൂട് കൊലപാതകം കേരള രാഷ്ട്രീയത്തിലെ കോൺഗ്രസ് നരനായാട്ടിലേക്ക് ഒരിക്കൽ കൂടി വിരൽ ചൂണ്ടുകയാണ്. അഹിംസയുടെ മുഖംമൂടിയണിഞ്ഞ് സമാധാനത്തിന്‍റെ വെള്ളരിപ്രാവുകളായി സ്വയം അവരോധിക്കുന്ന കോൺഗ്രസ് സംഘം കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനുള്ളിൽ കേരളത്തിൽ നടത്തിയത് 50 ലേറെ കൊലപാതകങ്ങളാണ്.
സ്വാതന്ത്ര്യസമര സേനാനിയായിരുന്ന മൊയാരത്ത് ശങ്കരനിൽ തുടങ്ങി മിഥിരാജിലും ഹഖ് മുഹമ്മദിലുമെത്തി നിൽക്കുകയാണ് കോൺഗ്രസിന്റെ നായാട്ട്. വെഞ്ഞാറമൂട്ടിൽ രണ്ട് ഡി.വൈ.എഫ്ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തിലെ രാഷ്ട്രീയ ഇടപെടൽ കുടുതൽ വ്യക്തമാവുകയാണ്. പ്രതികളായ കോൺഗ്രസുകാർക്ക് അടൂര്‍ പ്രകാശ് എം. പിയുമായുള്ള ബന്ധം കോൺഗ്രസ് നേതൃത്വത്തിന് കൊലപാതകത്തിലുള്ള പങ്ക് തുറന്നു കാട്ടുന്നു.

കൊലയ്ക്കുശേഷം പ്രതികള്‍ അടൂര്‍ പ്രകാശിനെ ഫോണില്‍ വിളിച്ചു. ഗൂഢാലോചനയില്‍ അടൂര്‍ പ്രകാശിന്‍റെ പങ്ക് അന്വേഷിക്കണമെന്നും മന്ത്രി ഇ. പി ജയരാജൻ ആവശ്യപ്പെട്ടിരിക്കുകയാണ്. പാർട്ടി പ്രവർത്തകർക്ക് വേണ്ടി കേസുകളിൽ ഇടപെട്ടിരുന്നു എന്നാണ് അടൂർ പ്രകാശും ചാനലുകളിൽ സമ്മതിക്കുന്നത്. പ്രതികളിൽ ഒരാളായ സജിത് അടൂർ പ്രകാശിനെ വിളിക്കുന്ന ഫോൺ രേഖയും പുറത്ത് വന്നിട്ടുണ്ട്.
കൊലപാതകത്തിന് ശേഷം പ്രതികൾ അടൂർ പ്രകാശിനെ വിളിച്ച് ലക്ഷ്യം നിർവഹിച്ചു എന്നറിയിച്ചെന്നും ഇ. പി ജയരാജൻ പറഞ്ഞു. കോൺഗ്രസ് നേതൃത്വം കൊലയാളി സംഘങ്ങൾക്ക് രൂപം നൽകിയിരിക്കുന്നു. മറ്റു ജില്ലകളിലും കൊലപാതകങ്ങൾക്ക് കോൺഗ്രസ് പദ്ധതിയിട്ടിട്ടുണ്ട്. തിരുവോണ നാളിൽ കോൺഗ്രസ് രക്ത പൂക്കളമുണ്ടാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. മുമ്പ് സി.പി.എം പ്രവര്‍ത്തകനായ ഫൈസലിനെ വധിക്കാനുള്ള ശ്രമം നടന്നു. അന്ന് ആ കേസിലെ പ്രതികളെ രക്ഷിക്കാൻ സ്റ്റേഷനിലെത്തിയത് അടൂര്‍ പ്രകാശായിരുന്നു. ആ കേസിലെ പ്രതികളാണ് ഈ കൊലപാതകങ്ങൾ ചെയ്‌തിരിക്കുന്നത്. ഗൂഢാലോചനയിൽ അടൂര്‍ പ്രകാശനും പങ്കുണ്ടെന്നും മന്ത്രി ആരോപിച്ചു.
