
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്‍റെ വിവാദ നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോൾ അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ കത്തയച്ചു.
ജില്ലാ പഞ്ചായത്തിന്‍റെ അധികാരം വെട്ടിക്കുറയ്ക്കുന്നതുൾപ്പടെ ആറ് മാസങ്ങൾക്കുള്ളിൽ അഡ്മിനിസ്ട്രേറ്റർ സ്വീകരിച്ച നടപടികളെല്ലാം ദ്വീപിന്‍റെ സമാധാനവും സ്വൈര്യജീവിതവും കെടുത്തുന്നതാണെന്ന് കത്തിൽ പറയുന്നു. കൊവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ വന്ന വീഴ്ച ദ്വീപിൽ വലിയ ആരോഗ്യ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്നും സതീശൻ വ്യക്തമാക്കി.

അഡ്മിനിസ്ട്രേറ്റർമാരായി ഉദ്യോഗസ്ഥരെ നിയമിക്കുന്ന പതിവിനു വിപരീതമായി നിയമിച്ച രാഷ്ട്രീയക്കാരൻ നടത്തുന്ന ജനാധിപത്യ വിരുദ്ധമായ നടപടികൾക്കെതിരെ ലക്ഷദ്വീപിലെ ജനങ്ങളിൽ വ്യാപകമായ രോഷം ഉയരുകയാണെന്ന് പറഞ്ഞ സതീശൻ അഡ്മിനിസ്ട്രേറ്റർ നടപ്പാക്കുന്നത് സംഘപരിവാറിന്‍റെ അജണ്ടയാണെന്നും ആരോപിക്കുന്നു. ഇത്തരം ജനാധിപത്യ വിരുദ്ധ നടപടികൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നാണ് മുന്നറിയിപ്പ്.
