
സംസ്ഥാന സർക്കാർ കൊണ്ടുവന്ന ലോകായുക്ത നിയമഭേദഗതി സംബന്ധിച്ച ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട നിയമപരമായ വിശദാംശം ഗവര്‍ണര്‍ക്ക് നല്‍കിയെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ അനുമതിക്കായി പോകണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഒരു നിയമം വരുമ്പോള്‍ പ്രസിഡന്റിൻ്റെ അനുമതിക്കായി പോകേണ്ടതുണ്ട്. ഓര്‍ഡിനന്‍സിൻ്റെ കാര്യത്തില്‍ പ്രതിപക്ഷം ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് നിയമമന്ത്രി നല്‍കിയ മറുപടി അടിസ്ഥാന രഹിതമാണ്. ലോകായുക്തയുടെ പല്ലും നഖവും ഭേദഗതിയാണ് കൊണ്ടുവരുന്നത്,’ വി.ഡി. സതീശന്‍ പറയുന്നു.

ഇ.കെ. നായനാര്‍ സര്‍ക്കാര്‍ 1999ല്‍ കൊണ്ടുവന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ഇപ്പോള്‍ പറയുന്നത് വിചിത്രമാണെന്നും ഇ.കെ. നായനാരേയും ഇ. ചന്ദ്രശേഖരന്‍ നായരേയും അപമാനിക്കുന്നതിന് തുല്ല്യമാണ് സര്‍ക്കാറിൻ്റെ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഒരു കോടതിയും ലോകായുക്ത നിയമത്തിലെ 14ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞിട്ടില്ല. നിയമസഭ നിയമം പാസാക്കിയാല്‍ ഭരണഘടനാ വിരുദ്ധമാണെന്ന് മറ്റാര്‍ക്കും പറയാനാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്,’ വി.ഡി. സതീശന്‍ പറഞ്ഞു.
ലോകായുക്ത നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പറയുന്ന സര്‍ക്കാറിൻ്റെ വാദം സുപ്രീംകോടതി വിധിക്കെതിരാണ്. സര്‍ക്കാറിൻ്റെ വാദം ദുര്‍ബലമാണ്. ഇതെല്ലാം തെറ്റാണെന്ന് പറയുന്നത് ഇപ്പോള്‍ മുഖ്യമന്ത്രിക്കും ആര്‍. ബിന്ദുവിനുമെതിരെ കേസ് വന്നതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
