
സി.പി.എമ്മിനെ വിമര്‍ശിച്ചതിൻ്റെ പേരില്‍ സാമൂഹമാധ്യമങ്ങളിലൂടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് വധ ഭീഷണി. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.ഐ.എം ഗുണ്ടകളെ വച്ച് ആക്രമിച്ചാല്‍ ഉറപ്പായും പ്രതിരോധിക്കുമെന്നും പോലീസിനോടുള്ള സമീപനം മാറ്റേണ്ടി വരും എന്നുമാണ് സതീശന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്.
ഇതിനു മറുപടിയായി ചിലര്‍ നല്‍കിയ കമന്റുകള്‍ക്കെതിരെയാണ് പ്രതിപക്ഷ നേതാവ് പോലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. സി.പി.എം പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്താല്‍ ആറ് മാസത്തിനുളളില്‍ വി. ഡി സതീശൻ്റെ ഭാര്യയെ പറവൂര്‍ നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കേണ്ടി വരും എന്നാണ് മറുപടി കമന്റ് നല്‍കിയിരിക്കുന്നത്.

പ്രതിപക്ഷ നേതാവിന് വധ ഭീഷണി മുഴക്കിയവര്‍ക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിൻ്റെ ഓഫീസാണ് ഡി.ജി.പിക്ക് പരാതി നല്‍കിയിരിക്കുന്നത്. കേരളത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ പോലും പരസ്യമായി വധ ഭീഷണി മുഴക്കുന്നുവെന്ന് രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സതീശന്‍ ആരോപിച്ചിരുന്നു. വിമാനത്തിലെ പ്രതിഷേധം മുഖ്യമന്ത്രി പുറത്തിറങ്ങിയതിന് ശേഷമാണെന്ന് സതീശന്‍ പറഞ്ഞു.
സംഭവം വധശ്രമമാക്കി മാറ്റിയതില്‍ ഗൂഢാലോചനയുണ്ട്. പ്രതിപക്ഷ നേതാക്കളെ കേരളത്തില്‍ കാലുകുത്തിക്കില്ലെന്നാണ് സി.പി.ഐ.എം വിരട്ടല്‍. നേതാക്കള്‍ക്കെതിരെ പരസ്യമായി വധഭീഷണി മുഴക്കുന്നു. മുഖ്യമന്ത്രിയും സി.പി.ഐ.എമ്മും ആരെയാണ് ഭയപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും സതീശന്‍ ചോദിച്ചു.
