
അധികാരത്തിൻ്റെ ഇടനാഴികൾ നിറഞ്ഞ തിരുവനന്തപുരത്തെ ബംഗ്ളാവായ ക്ലിഫ് ഹൗസ് മുഖ്യമന്ത്രിമാർക്കുള്ളതാണ്. പതിവ് തെറ്റിച്ച് ഇവിടെ പാർത്ത മുഖ്യമന്ത്രി അല്ലാത്ത ആദ്യത്തെ മന്ത്രി എന്ന പദവിക്ക് അർഹനാണ് വക്കം ബി.പുരുഷോത്തമൻ. ധനകാര്യ മന്ത്രി ആയിരിക്കെയാണ് വക്കം പുരുഷോത്തമൻ ക്ലിഫ് ഹൗസിൽ താമസിച്ചത്. ഇവിടെ കാണുന്ന പല ആധുനികവത്ക്കരണത്തിനും തുടക്കമിട്ടത് ഇദ്ദേഹമാണ്. 2004ലെ താമസ കാലത്താണ് ക്ലിഫ് ഹൗസിൻ്റെ പുനഃരുദ്ധാരണ പ്രവർത്തനം നടന്നത്.
എന്നാൽ പൂർണമായും മുഖ്യമന്ത്രിയുടെ ചുമതല അദ്ദേഹത്തിൽ നിന്നും ഒഴിഞ്ഞിരുന്നില്ല. 2006ൽ സ്വിസർലണ്ടിൽ വച്ച് അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടി പരിക്ക് പറ്റി ചികിത്സയിലായിരിക്കെ മുഖ്യമന്ത്രിയുടെ ചുമതല വഹിച്ചത് വക്കം പുരുഷോത്തമനായിരുന്നു.
അലിഗഡ് സർവകലാശാലയിൽ നിയമപഠനം കഴിഞ്ഞ് അഭിഭാഷകനായി ജോലിനോക്കിയ ശേഷമായിരുന്നു സജീവ രാഷ്ട്രീയ പ്രവേശം.

സംസ്ഥാന മന്ത്രിസഭയിൽ മൂന്നുതവണയും, ലോക്‌സഭയിൽ രണ്ടുതവണയും സേവനമനുഷ്‌ഠിച്ചു. ഏറ്റവുമധികം നാൾ നിയമസഭാ സ്‌പീക്കർ സ്ഥാനം വഹിച്ച റെക്കോഡിനുടമയാണ് അദ്ദേഹം. രണ്ടുതവണയായാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയത്.
2014ൽ മിസോറാം ഗവർണ്ണർ ആയിരിക്കെയുള്ള അദ്ദേഹത്തിൻ്റെ രാജി ഏറെ പ്രാധാന്യം നേടിയിരുന്നു. നാഗാലാണ്ടിലേക്ക് ട്രാൻസ്‌ഫർ ചെയ്‌ത നടപടിയിൽ പ്രതിഷേധിച്ചായിരുന്നു രാജി. സർക്കാർ ജീവനക്കാരെ പോലെ സ്ഥലംമാറ്റം നടത്താനുള്ളവരല്ല ഗവർണ്ണർ പദവി വഹിക്കുന്നവരെന്നും, പദവിക്ക് അതിൻ്റെതായ ബഹുമാനം നൽകണമെന്നുമായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
