
മീഡിയവണിനും ഏഷ്യാനെറ്റ് ന്യൂസിനും ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചതിൽ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. നിയമങ്ങൾ പാലിക്കാത്തതിനാലും വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ റിപ്പോർട്ട് ചെയ്തതിനുമാണ് ചാനലുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ ഏഷ്യാനെറ്റ് ന്യൂസ് ക്ഷമചോദിച്ചതിനെ തുടർന്ന് വിലക്ക് പിൻവലിച്ചു.

ഒരേ വിഷയത്തിൽ രണ്ട് ശിക്ഷ നൽകാൻ കഴിയില്ലെന്നതുകൊണ്ടാണ് മീഡിയവണിന്റെ വിലക്ക് പിൻവലിച്ചതെന്നും വി.മുരളീധരൻ പ്രതികരിച്ചു. ജനരോഷം ഭയന്നാണ് വിലക്ക് പിൻവലിച്ചതെന്ന മീഡിയവൺ ഡയറക്ടറുടെ വാദം പല്ലി ഉത്തരം താങ്ങുന്നു എന്ന് പറയുംപോലെയാണെന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു. മാധ്യമ സ്വാതന്ത്ര്യമെന്ന മൂല്യത്തിനായി ജയിലിൽ കിടന്നവരാണ് ബി.ജെ.പി നേതാക്കൾ. എന്നാൽ രാജ്യത്തെ നിയമം അനുസരിക്കാൻ മാധ്യമങ്ങളും ബാധ്യസ്ഥരാണ്.
ആർ.എസ്.എസിനെതിരായി വാർത്തകൾ നൽകാം. എന്നാൽ വിദ്വേഷം വമിപ്പിക്കുന്ന രീതിയിൽ വാർത്ത നൽകാൻ പാടില്ല. ജയ് ശ്രീരാം വിളിക്കാത്തതിനാൽ മർദിച്ചു, പള്ളികൾ പൊളിച്ചു തുടങ്ങിയ വാർത്തകൾ വസ്തുതാ വിരുദ്ധമായി കൊടുത്തതാണ് പ്രശ്നമെന്നും വി. മുരളീധരൻ അഭിപ്രായപ്പെട്ടു.
