
വിജയിക്കാൻ സാധ്യതയില്ലാത്തതിനാൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മഞ്ചേശ്വരത്ത് മൽസരിക്കേണ്ടതില്ലെന്ന് ബി.ജെ.പിയിൽ ധാരണ. പകരം കെ.സുരേന്ദ്രൻ കോന്നിയിൽ മൽസരിക്കാനുള്ള സാധ്യത ഏറുകയാണ്. അതേസമയം നിയമസഭ തിരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ മൽസരിക്കേണ്ടെന്ന് ബി.ജെ.പി കേന്ദ്രനേതൃത്വം നിർദേശിച്ചതായി അറിയുന്നു.

കഴക്കൂട്ടത്ത് വി.മുരളീധരൻ മൽസരിക്കുമെന്ന് നേരത്തെ പ്രചരണമുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് നിന്നും 2009 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട്ട് നിന്നും വി.മുരളീധരൻ മൽസരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗമാണ് ഇപ്പോൾ മുരളീധരൻ. ഇപ്പോഴത്തെ രാഷ്ട്രീയ പരിതസ്ഥിതിയിൽ മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു രാജ്യസഭാ സീറ്റ് ഇല്ലാതാക്കേണ്ട എന്നാണ് മുരളീധരന്‍റെ സ്ഥാനാർഥിത്വത്തെ പാർട്ടിക്കുള്ളിൽ എതിർക്കുന്നവർ ഉയർത്തുന്ന ന്യായം.
അതേസമയം ബി.ജെ.പിയുടെ പ്രാഥമിക സ്ഥാനാർത്ഥിപ്പട്ടിക ഉടൻ പുറത്തിറങ്ങും.ഞായറാഴ്ച തിരുവനന്തപുരത്തെത്തുന്ന കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് ആദ്യപട്ടിക കൈമാറും.ഷാ അനുമതി നൽകിയാൽ പട്ടികയിൽ അന്തിമ തീരുമാനം ഉണ്ടാകും. നേരത്തെ പ്രചരിച്ചിരുന്നതിൽ നിന്ന് വ്യത്യസ്തമായി ഇ.ശ്രീധരൻ തൃശൂരിൽ മൽസരിക്കാനുള്ള സാധ്യത ഏറുകയാണ്.
