
കൊച്ചി: തൃക്കാക്കരയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ ഭൂരിപക്ഷം നേടി ഉമ തോമസ് നിയമസഭയിലെത്തുന്നത് കോണ്‍ഗ്രസിൻ്റെ ഒരേയൊരു വനിതാ അംഗമായാണ്. രണ്ടുതവണ തൻ്റെ ഭര്‍ത്താവ് നേടിയ ഭൂരിപക്ഷവും മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവും മറികടന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് ഉമ സഭയിലെത്തുന്നത്.
തൃക്കാക്കര മണ്ഡലം രൂപീകരിച്ച 2011 ല്‍ ബെന്നി ബെഹനാനാണ് ഇതിന് മുമ്പ് റെക്കോര്‍ഡ് ഭൂരിപക്ഷം സ്വന്തമാക്കിയിരുന്നത്. അന്ന് 22,406 ആയിരുന്നു ഭൂരിപക്ഷം. ഇന്ന് ഉമ തോമസിന് ലഭിച്ചിരിക്കുന്ന ഭൂരിപക്ഷം 25,112 ആണ്.

2016 ല്‍ ഈ സീറ്റില്‍ ബഹനാന് പകരം മത്സരിച്ചത് പി.ടി. തോമസായിരുന്നു. 61268 വോട്ടുകള്‍ നേടി പി.ടി സീറ്റ് നിലനിര്‍ത്തി. മുന്‍ എം.പി കൂടിയായ സെബാസ്റ്റ്യന്‍ പോളിനെയായിരുന്നു അന്ന് എല്‍.ഡി.എഫ് രംഗത്തിറക്കിയത്. എന്നാല്‍ 49,455 വോട്ടുകള്‍ മാത്രമാണ് അന്ന് അദ്ദേഹത്തിന് ലഭിച്ചുള്ളു.11,966 വോട്ടുകള്‍ക്കായിരുന്നു ഈ തെരഞ്ഞെടുപ്പില്‍ പി.ടി. തോമസിൻ്റെ വിജയം.
2021 ല്‍ പി.ടി തോമസ് വിജയിച്ചത് 14,329 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ്. ഇത് ആറാം റൗണ്ടില്‍ തന്നെ ഉമ മറികടന്നിരുന്നു. അന്ന് ഇടതു സ്വതന്ത്രന്‍ ഡോ. ജെ. ജേക്കബ് 45,510 വോട്ടുകളുമായി രണ്ടാമതും എന്‍.ഡി.എയുടെ എസ്.സജി 15,483 വോട്ടുകളുമായി മൂന്നാമതും എത്തി.

പതിനൊന്നാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഉമ തോമസിൻ്റെ ഭൂരിപക്ഷം കാല്‍ലക്ഷം കടന്നിരുന്നു. ഇരുപതില്‍ത്താഴെ ബൂത്തുകളില്‍ മാത്രമാണ് ജോ ജോസഫിന് മുന്‍തൂക്കം കിട്ടിയത്. ആദ്യ രണ്ട് റൗണ്ടിലെ വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍ തന്നെ ഉമ തോമസ് വിജയം ഉറപ്പിച്ചിരുന്നു. ഭൂരിപക്ഷം എത്രയായിരിക്കും എന്നു മാത്രമേ അറിയാനുണ്ടായിരുന്നുള്ളൂ. വോട്ടെണ്ണലിൻ്റെ ഒരു ഘട്ടത്തില്‍ പോലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ ജോസഫിന് ലീഡ് നേടാനായില്ല.
