
ആലപ്പുഴ: മഹിളാ മന്ദിരത്തില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കിയ രണ്ടുപേര്‍ പിടിയില്‍. തൃശ്ശൂര്‍ സ്വദേശികളായ ചീയാരം കടവില്‍ ജോമോന്‍ ആൻ്റെണി, അളകപ്പനഗര്‍ ചീരക്കുഴി ജോമോന്‍ വില്യം എന്നിവരെയാണ് ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റുചെയ്തത്. ചാലക്കുടിയിലെ ലോഡ്ജില്‍ എത്തിച്ചാണ് പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. പെണ്‍കുട്ടികളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പീഡനത്തിന് ഇരയായതായി വ്യക്തമായത്.
മൂന്നുദിവസം മുമ്പാണ് ആലപ്പുഴയിലെ മഹിളാ മന്ദിരത്തില്‍ നിന്നും രണ്ട് പെണ്‍കുട്ടികളെ കാണാതായത്. ബസില്‍ വച്ചാണ് ഇവര്‍ പെണ്‍കുട്ടികളെ പരിചയപ്പെട്ടത്. തുടര്‍ന്ന് വൈറ്റില ബസ്സ്റ്റാന്റിലെത്തി.

അവിടെ നിന്ന് ചാലക്കുടിയിലെ ലോഡ്ജില്‍ എത്തിക്കുകയായിരുന്നു. പീഡനത്തിനിരയായ ഒരു പെണ്‍കുട്ടി പോക്‌സോ കേസിലെ ഇരയാണ്. മഹിളാ മന്ദിരത്തിൻ്റെ മതില്‍ ചാടിയാണ് ഇരുവരും രക്ഷപ്പെട്ടത്.
ഇവരെ പിറ്റേന്ന് വൈകിട്ട് ചാലക്കുടിയില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ഇരുവരെയും ആലപ്പുഴയിൽ എത്തിച്ച് ചോദ്യം ചെയ്തപ്പോള്‍ പീഡനത്തിന് ഇരയായതായി തെളിഞ്ഞു. പെണ്‍കുട്ടികളില്‍ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രതികളെ ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ യുവാക്കളെ കോടതി റിമാണ്ട് ചെയ്തു. ആലപ്പുഴ സൗത്ത് സി.ഐ എസ്.അരുണിൻ്റെ നേത്യത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
