
കാസര്‍കോട്: ക്വാര്‍ട്ടേഴ്‌സ് ഉടമയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളിയ കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. സീതാംഗോളി പീലിപ്പള്ളം ചൗക്കാറിലെ തോമസ് ക്രാസ്റ്റ(63)യെ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസി മുനീര്‍ (39), മുനീറിൻ്റെ ഭാര്യയുടെ ബന്ധു അഷ്‌റഫ് (39) എന്നിവരെ അറസ്റ്റ് ചെയ്‌തതായി ജില്ലാ പൊലീസ് ചീഫ് ഡോ. വൈഭവ് സക്‌സേന, ഡി.വൈ.എസ്.പി പി.കെ സുധാകരന്‍, വിദ്യാനഗര്‍ സി.ഐ പി.പ്രമോദ്, ബദിയടുക്ക എസ്.ഐ വിനോദ് കുമാര്‍ എന്നിവർ അറിയിച്ചു.

അഷ്‌റഫിനെ ചിക്കമംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്. തോമസ് ക്രാസ്റ്റ അണിഞ്ഞിരുന്ന സ്വര്‍ണ്ണാഭരണം കവരാന്‍ വേണ്ടിയാണ് കൊലപാതകമെന്ന് പ്രതികള്‍ പൊലീസിന് മൊഴി നൽകി. ദൃക്‌ക്ഷികളോ മറ്റ് തെളിവുകളോ ഇല്ലാതിരുന്നതിനാല്‍ തോമസ് ക്രാസ്റ്റയുടെ ഫോണ്‍ രേഖകള്‍ വെച്ചുള്ള അന്വേഷണവുമായാണ് പൊലീസ് മുന്നോട്ടു പോയിരുന്നത്.
വീടിന് സമീപം താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കുറിച്ചും അന്വേഷിച്ചു. അതിനിടെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരം പൊലീസിൻ്റെ ശ്രദ്ധയിലെത്തിയത്. ആ തുമ്പില്‍ പിടിച്ചു നടത്തിയ നീക്കമാണ് കേസില്‍ വഴിത്തിരിവ് ഉണ്ടാക്കിയത്. ക്വാര്‍ട്ടേഴ്‌സ് ഉടമയായ തോമസ് കുഴല്‍ കിണര്‍ ഏജൻ്റെയും പ്രവര്‍ത്തിച്ചിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ കസ്താദിയിൽ വാങ്ങി വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
