
മഞ്ചേശ്വരം എം.എൽ.എ എം.സി കമറുദ്ദീനെതിരെ പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. മാട്ടൂൽ സ്വദേശികളായ മൊയ്തു , അബ്ദുൾ കരീം എന്നിവരാണ് പരാതി നൽകിയത്. മൊയ്തുവിൽ നിന്ന് 17 ലക്ഷം രൂപയും അബ്‌ദുൾ കരീമിൽ നിന്ന് 30 ലക്ഷം രൂപയും നിക്ഷേപമായി വാങ്ങി.

ഇതോടെ കമറുദ്ദീൻ എം.എൽ.എക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 89 ആയി. അതേസമയം ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പില്‍ എം.സി കമറുദ്ദീനെതിരായ കേസുകൾ റദ്ദാക്കാനാകില്ലെന്ന് സർക്കാർ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു.
ജ്വല്ലറിയുടെ പേരിൽ നടത്തിയത് വ്യാപക തട്ടിപ്പാണ്. നിരവധി ആളുകളുടെ പണം നഷ്ടമായി. തട്ടിയ പണം എവിടേക്ക് പോയെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്. ജ്വല്ലറി ഡയറക്ടർ ആയ കമറുദ്ദീന് കേസിൽ തുല്യ പങ്കാളിത്തം ഉണ്ട്. വഞ്ചന കേസ് റദ്ദാക്കിയാൽ അന്വേഷണം അട്ടിമറിക്കപ്പെടും. ഇത് പോപ്പുലർ ഫിനാൻസ് തട്ടിപ്പിന് സമാനമായ കേസാണെന്നും സർക്കാർ വാദിച്ചു.
