
കണ്ണൂര്‍ ജില്ലയിലെ തോട്ടടയിലുണ്ടായ ബോംബേറില്‍ വഴിത്തിരിവ്. ബോംബേറില്‍ കൊല്ലപ്പെട്ട ജിഷ്ണു ബോംബുമായി എത്തിയ സംഘത്തിലെ അംഗമായിരുന്നു എന്നാണ് കണ്ടെത്തല്‍. ബോംബെറിഞ്ഞ സംഘത്തിനൊപ്പമാണ് ജിഷ്ണു വിവാഹ സ്ഥലത്തെത്തിയത്.

ആദ്യം എറിഞ്ഞ ബോംബ് പൊട്ടിയിരുന്നില്ലെന്നും രണ്ടാമത്തെ ബോംബ് അബദ്ധത്തില്‍ ജിഷ്ണുവിൻ്റെ തലയില്‍ പതിക്കുകയായിരുന്നെന്നുമാണ് വിവരം. ബോംബ് ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സ്‌ഫോടനത്തിനുശേഷം ഈ സംഘം ഒരു ട്രാവലറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് കണ്ണൂര്‍ തോട്ടടയില്‍ റോഡില്‍ യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്. ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് മരിച്ചത്. വിവാഹ വീട്ടില്‍ ഉച്ചഭാഷിണി ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
