
തുര്‍ക്കി ഇനി മുതല്‍ ‘തുര്‍ക്കിയെ’ എന്നറിയപ്പെടും. പേര് മാറ്റം യു. എന്‍ അംഗീകരിച്ചതോടെ ഔദ്യോഗികമായി രാജ്യത്തിൻ്റെ പേര് തുര്‍ക്കിയെ എന്നായി. ഇന്നലെയാണ് പേര് മാറ്റുന്നത് സൂചിപ്പിച്ച് ഐക്യരാഷ്ട്രസഭയ്ക്ക് ഉര്‍ദുഗാന്‍ ഭരണകൂടം കത്തയയ്ക്കുന്നത്. കത്ത് ലഭിച്ച നിമിഷം മുതല്‍ പുതിയ പേര് നിലവില്‍ വന്നതായി യു.എന്‍ സെക്രട്ടറി ജനറലിൻ്റെ വക്താവ് അറിയിച്ചു.

റീബ്രാന്‍ഡിംഗിൻ്റെ ഭാഗമായാണ് പേര് മാറ്റം. ടര്‍ക്കി കോഴിയോടും മറ്റും ബന്ധപ്പെടുത്തി രാജ്യത്തെ വിശേഷിപ്പിക്കുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലൂദ് കവുസോഗ്‌ലു പറഞ്ഞു. 1923ല്‍ സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ തന്നെ രാജ്യത്തിൻ്റെ പേര് സര്‍ക്കാര്‍ തുര്‍ക്കിയെ എന്നാക്കിയിരുന്നു.
ഡിസംബര്‍ 2021 മുതല്‍ രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്യുന്ന എല്ലാ ഉത്പന്നങ്ങളിലും മെയ്ഡ് ഇന്‍ തുര്‍ക്കിയെ എന്നാണ് ലേബല്‍ ചെയ്യുന്നത്. സര്‍ക്കാര്‍ രേഖകളിലും തുര്‍ക്കിയെ എന്നാണ് പേര്. എന്നാല്‍ ഇംഗ്ലീഷ് അക്ഷരമാലയില്‍ ഇല്ലാത്ത ഒരു അക്ഷരം ഉള്‍പ്പെടുന്നതിനാല്‍ അന്താരാഷ്ട്ര തലത്തില്‍ പുതിയ പേര് എത്രത്തോളം സ്വീകരിക്കപ്പെടുമെന്ന കാര്യത്തില്‍ അധികൃതര്‍ക്ക് ആശങ്കയുണ്ട്.
