
രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിൽ കോൺഗ്രസ് നേതൃത്വത്തിന് എതിരെ തുറന്നടിച്ച് സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ആനി രാജ. നിർണായക തെരഞ്ഞെടുപ്പിനെ കോൺഗ്രസ് ലാഘവത്തോടെ കാണുന്നുവെന്ന് വിമർശനം. ഇതിൻ്റെ ഉത്തമ ഉദാഹരണമാണ് രാഹുൽ ഗാന്ധിയെ വയനാട്ടിൽ മത്സരിപ്പിക്കുന്നതെന്നും ആനി രാജ 24 ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
രാജ്യം എങ്ങോട്ട് പോയാലും ജനങ്ങൾ പ്രതിസന്ധിയിൽ ആയാലും ഒരു സീറ്റ് നേടുകയാണ് കോൺഗ്രസിൻ്റെ ലക്ഷ്യം. വയനാട്ടിലെ സ്ഥാനാർത്ഥി കാര്യത്തിൽ എ.ഐ.സി.സിക്ക് പിഴവ് പറ്റി.

ദേശീയതലത്തിൽ കോൺഗ്രസ് മുഖമായ നേതാവിനെ വെറും കേരള കോൺഗ്രസുകാരൻ ആക്കി മാറ്റിയെന്നും ബി.ജെ.പി ഇത് പ്രചരണ ആയുധമാക്കിയാൽ ഉത്തരവാദിത്വം കോൺഗ്രസിന് ആണെന്നും ആനി രാജ.
കേരളത്തിലെ കോൺഗ്രസ് നേതൃത്വം രാഹുൽ ഗാന്ധിയെ കേരള കോൺഗ്രസുകാരൻ ആക്കാൻ ശ്രമിക്കുകയാണ്. കോൺഗ്രസിന് അവരുടെ സ്ഥാനാർത്ഥിയെ നിർത്താൻ സ്വാതന്ത്ര്യമുണ്ട്. പക്ഷേ, കാര്യങ്ങൾ മുൻകൂട്ടി കാണാൻ ദീർഘവീക്ഷണം ഉണ്ടാകണം. ഇടതുപക്ഷം നേരത്തെ തന്നെ സ്ഥാനാർത്ഥികളെ നിശ്ചയിച്ചതാണ്. ജനാധിപത്യത്തിൽ കുത്തക എന്നതില്ലെന്നും ജനങ്ങൾ തന്നോടൊപ്പം ഉണ്ടാകുമെന്നും ആനി രാജ പറഞ്ഞു.
