
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വാഷിങ്ടൺ ഡിസിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റായി ജോ ബൈഡന്‍റെ സ്ഥാനാരോഹണ ചടങ്ങിന് അക്രമമുണ്ടാകുമെന്ന് ഭീഷണിയുണ്ടെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഈ മാസം 24 വരെയാണ് വാഷിങ്ടൻ ഡിസിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.

ജനുവരി 20 നാണ് ജോ ബൈഡന്‍റെ സ്ഥാനാരോഹണം. ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായുള്ള നടപടികൾ ഏകോപിപ്പിക്കുന്നതിന് വിവിധ വകുപ്പുകളെ ചുമതലപ്പെടുത്തി. കഴിഞ്ഞ ആറിനാണ് ലോകത്തെ ഞെട്ടിച്ച് ട്രംപ് അനുയായികൾ യു.എസ് പാർലമെന്റായ കാപ്പിറ്റോൾ മന്ദിരം കയ്യേറി അട്ടിമറി നീക്കം നടത്തിയത്.
യു.എസ് സമയം ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് (ഇന്ത്യൻ സമയം ബുധനാഴ്ച അർദ്ധരാത്രിയോടെ) അമേരിക്കൻ ജനാധിപത്യത്തിന് തീരാക്കളങ്കമായ സംഭവങ്ങൾ ഉണ്ടായത്. പ്രകടനമായെത്തിയ നൂറുകണക്കിനു ട്രംപ് അനുകൂലികൾ പാർലമെന്റ് മന്ദിരത്തിലേക്ക് അതിക്രമിച്ചുകയറുകയായിരുന്നു.
