
എ ഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ) ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ വഴി ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്ന പദ്ധതിയിൽ ആദ്യത്തെ ഒരു മാസം ബോധവത്കരണം നൽകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെയ് 19 വരെ പിഴയീടാക്കില്ലെന്നാണ് തീരുമാനം. ക്യാമറകൾക്കായി പുതിയ നിയമം കൊണ്ടുവന്നിട്ടില്ലെന്ന് പറഞ്ഞ മന്ത്രി നിയമനം പാലിക്കുന്നവർ പേടിക്കേണ്ടതില്ലെന്നും വ്യക്തമാക്കി. നിയമം തെറ്റിക്കുന്നവർക്ക് ഫോണിൽ സന്ദേശമെത്തുമെന്ന് മന്ത്രി പറഞ്ഞു. വേണ്ടത്ര ബോധവത്കണം ഉണ്ടായില്ലെന്ന പരാതിയെ തുടർന്നാണ് ഒരു മാസം ബോധവത്കരണത്തിനായി മാറ്റിവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എഐ ക്യാമറകൾ നിലവിലുളള സ്ഥലത്ത് നിന്നും മറ്റിടങ്ങളിലും മാറ്റി സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു. ഡിജിറ്റൽ ലൈസൻസിലേക്ക് മാറ്റാൻ അടുത്ത ഒരു വർഷത്തേക്ക് 200 രൂപയും പോസ്റ്റൽ ചാർജും അടച്ചാൽ മതി. ഒരു വർഷം കഴിഞ്ഞാൽ 1500 രൂപയും പോസ്റ്റൽ ചാർജും നൽകേണ്ടി വരും. റോഡുകൾ നല്ല നിലവാരത്തിലായതിനാൽ വേഗത്തിൻ്റെ കാര്യത്തിൽ പുതിയ ഉത്തരവുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
