
തീരദേശത്തിൻ്റെ സ്വപ്ന പദ്ധതിയായ കോട്ടച്ചേരി മേല്‍പ്പാലത്തിൻ്റെ ഉദ്ഘാടനത്തോടൊപ്പം നഗരത്തില്‍ ഗതാഗത നിയന്ത്രണങ്ങളും പരിഷ്‌ക്കരിക്കും. മേല്‍പ്പാലത്തില്‍ നിന്ന് നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ സര്‍വ്വീസ് റോഡിലൂടെ മുന്നോട്ട് പോയി പ്രധാന റോഡിലേക്ക് പ്രവേശിക്കണം. മേല്‍പാലത്തിലൂടെ തീരദേശത്തേക്ക് പോകുന്ന വാഹനങ്ങള്‍ ട്രാഫിക്ക് ജംഗ്ഷനില്‍ നിന്ന് സര്‍വ്വീസ് റോഡില്‍ കയറി റോഡിൻ്റെ ഇടത് വശം ചേര്‍ന്നു പോകണം.

കോട്ടച്ചേരി മലനാട് ടൂറിസ്റ്റ് ഹോമിൻ്റെ മുന്‍വശം യു ടേണ്‍ നിര്‍മ്മിക്കാനും ബൈക്ക് ഓട്ടോ, കാര്‍, ജീപ്പ്, തുടങ്ങിയ ലൈറ്റ് വെഹിക്കിളുകള്‍ക്ക് ഇത് വഴി പ്രവേശിക്കാന്‍ അനുമതി നല്‍കും. മാവുങ്കാല്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ക്കായി വെള്ളായി പാലം വഴി വണ്‍വേ സംവിധാനം എര്‍പ്പെടുത്തും.
മേല്‍പാലത്തിനും പുതുതായി ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങള്‍ക്കും ആവശ്യമായ ട്രാഫിക്ക് സിഗ്നലുകള്‍ ,പാര്‍ക്കിംഗ്/നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ വെയ്ക്കാനും പടന്നക്കാട് മുതല്‍ നോര്‍ത്ത് കോട്ടച്ചേരി വരെ ക്യാമറകള്‍ സ്ഥാപിക്കുവാനും ജില്ലാ ട്രാഫിക്ക് കമ്മിറ്റിക്ക് നിര്‍ദേശം നല്‍കാനും നഗരസഭ ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചു.
യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത അധ്യക്ഷത വഹിച്ചു. ഹൊസ്ദുര്‍ഗ്ഗ് ഡി.വൈ.എസ്പി ഡോ.വി ബാലകൃഷ്ണന്‍, പൊതുമരാമത്ത് റോഡ്‌സ് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എ. പ്രകാശന്‍, ആര്‍.ഡി.ഒ ഓഫീസ് സീനിയര്‍ സൂപ്രണ്ട് ആര്‍. ശ്രീകല, എ.എം.വി പ്രദീപന്‍ എന്നിവര്‍ സംബന്ധിച്ചു.
