
കാസർകോട്: 2013ല്‍ മഞ്ചേശ്വരം പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന സമയത്ത് കേസിലെ പ്രതി സ്ഥാനത്ത് നിന്നും ഒഴിവാക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് കെ.ഡി സെബാസ്റ്റ്യനെ തലശ്ശേരി വിജിലന്‍സ് കോടതി 2 വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴ അടക്കുന്നതിനും ശിക്ഷിച്ചു.

മഞ്ചേശ്വരം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ നിന്നും പരാതിക്കാരന്‍റെ അനുജന്‍ സിദ്ദിഖ് എന്നയാളെ പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കുന്നതിനായി കേസന്വേഷിച്ച പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ കെ.ഡി സെബാസ്റ്റ്യന്‍ കൈക്കൂലി ആവശ്യപ്പെടുകയും സിദ്ദിഖ് എന്നയാള്‍ അന്നത്തെ വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായ സുനില്‍ ബാബു കേളോത്തുംകണ്ടി എന്നവര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 29-07-2013 തീയ്യതി കെ.ഡി സെബാസ്റ്റ്യന്‍ കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സ് ടീം അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കേസ് അന്വേഷണം നടത്തിയത് അന്നത്തെ വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍മാരായ വി. ഉണ്ണികൃഷ്ണനും പി.ബാലകൃഷ്ണന്‍ നായരുമാണ്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വി.കെ ശൈലജ ഹാജരായി.
