ശബരിമലയിൽ തിരുപ്പതി മോഡൽ യന്ത്രം; മിനിറ്റിൽ 300 നാണയങ്ങളെണ്ണും

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ശബരിമലയിൽ തിരുപ്പതി മോഡൽ യന്ത്രം; മിനിറ്റിൽ 300 നാണയങ്ങളെണ്ണും

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളിലെത്തുന്ന നാണയശേഖരം എണ്ണി തിട്ടപ്പെടുത്താൻ തിരുപ്പതി മോഡല്‍ യന്ത്ര സംവിധാനം ഉടൻ നടപ്പാകും. മിനിറ്റിൽ 300 നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്തി പായ്ക്കറ്റുകളായി തരംതിരിയ്ക്കുന്ന ആർട്ടിഫിഷ്യൽ ഇൻ്റെലിജൻസ് സഹായത്തോടെ പ്രവർത്തിക്കുന്ന കൗണ്ടിങ് മെഷീനാണ് സന്നിധാനത്ത് സ്ഥാപിക്കുന്നത്.

ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ.അനന്തഗോപൻ്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം തിരുപ്പതിയിലെത്തി യന്ത്ര സംവിധാനത്തെപറ്റി പഠിക്കുകയും കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തുകയും ചെയ്‌തു.

മൂന്ന് കോടി ചെലവ് പ്രതീക്ഷിക്കുന്ന ‘സ്‌പൂക്ക് ഫിഷ്’ എന്ന ബ്രാൻഡ് നാമമുള്ള യന്ത്രമാണ് സ്ഥാപിക്കുന്നത്. വിപണി ലക്ഷ്യമാക്കിയുള്ള ഉപകരണം അല്ലാത്തതിനാൽ വിലയുടെ 60 ശതമാനം തുക മുൻകൂറായി നൽകിയാണ് ബെംഗളൂരു കേന്ദ്രമായ സ്‌പൂക് ഫിഷ് ഇന്നവേഷൻസ് എന്ന കമ്പനിയെ നിർമാണ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. ഏഴുമാസത്തിനകം നിർമാണം പൂർത്തിയാകും. കൗണ്ടിങ് മെഷീൻ വാങ്ങുന്നതിനും സ്ഥാപിക്കുന്നതിനും സ്പോണ്‍സർമാരെ കണ്ടെത്താനും ബോർഡ് ശ്രമം നടത്തുന്നു.

യന്ത്രത്തിൻ്റെ പ്രത്യേകതകൾ

നാണയങ്ങൾ ഓട്ടോമാറ്റിക്കായി ലോഡ് ചെയ്യുന്നു. നാണയത്തിൻ്റെ ഇരുവശത്തും യന്ത്രപരിശോധന. ഭാരം തിട്ടപ്പെടുത്തി ഒരേ മൂല്യമുള്ള വേർതിരിച്ച് പാക്കറ്റുകളിലാക്കുന്നു. ഒരേ മൂല്യമുള്ള വ്യത്യസ്ത വർഷങ്ങളിലിറങ്ങിയ നാണയങ്ങളും ഒരേസമയം കണ്ടെത്തുന്നു. എണ്ണിത്തിട്ടപ്പെടുത്തിയ പണത്തിൻ്റെ കമ്പ്യൂട്ടർ സ്റ്റാറ്റിസ്റ്റിക്‌സ് തത്സമയം ബോർഡ് ആസ്ഥാനത്ത് ലഭിക്കും. അഞ്ച് വർഷത്തെ സൗജന്യ സേവനവും സർവീസും. കഴിഞ്ഞ സീസണിൽ നാണയങ്ങളെണ്ണി തീർത്തത് മൂന്നുമാസം കൊണ്ടാണ്.

നാണയം എണ്ണിത്തിട്ടപ്പെടുത്താൻ യന്ത്രം വരുന്നതോടെ മനുഷ്യാധ്വാനവും സമയവും ലാഭിക്കാനാകും. കഴിഞ്ഞ സീസണിൽ 20 കോടി രൂപയുടെ നാണയങ്ങൾ ആയിരത്തോളം ജീവനക്കാർ മൂന്നുമാസം കൊണ്ടാണ് എണ്ണിത്തീർത്തത്. ഇവർക്ക് അലവൻസും പ്രത്യേക ക്ഷാമബത്തയും നൽകിയിരുന്നു. മറ്റു ക്ഷേത്രങ്ങളിലെ ജീവനക്കാരെ ഇതിനായി നിയോഗിക്കുന്നതിനാൽ ആ ക്ഷേത്രങ്ങളിൽ വഴിപാട് രസീതുകൾ എഴുതുന്നതിനും മറ്റും ആളില്ലാതെ വരികയും വരുമാനനഷ്ടം ഉണ്ടാവുകയും ചെയ്‌തിരുന്നു.

0Shares