
ബദിയടുക്ക / കാസർകോട്: അധ്യാപകൻ്റെ പെര്‍ള ബെദിരംപള്ളയിലെ വീട്ടില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസില്‍ പൊലീസ് അന്വേഷണം ഊർജിതമാക്കി. കാസര്‍കോട് ഗവ. ഹൈസ്‌കൂളിലെ സാമൂഹ്യവിഭാഗം അധ്യാപകനായ റഹ്മാൻ്റെ വീട്ടില്‍ ബുധനാഴ്‌ച പുലര്‍ച്ചെ നടന്ന കവര്‍ച്ചാ ശ്രമവുമായി ബന്ധപ്പെട്ട് ബദിയടുക്ക ഗ്രേഡ് എസ്.ഐ ലക്ഷ്‌മി നാരായണൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.
മൂന്നംഗസംഘമാണ് കവര്‍ച്ചാശ്രമത്തിന് പിന്നിലെന്ന് അധ്യാപകൻ്റെ മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായിരുന്നു. മോഷ്ടാക്കള്‍ സഞ്ചരിച്ച കാറിനെക്കുറിച്ചും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. വെള്ളിയാഴ്‌ച ബെദിരംപള്ളയിലെയും സമീപ പ്രദേശങ്ങളിലെയും സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് സംശയകരമായ സാഹചര്യത്തില്‍ ഒരു കാര്‍ ഓടിച്ചു പോകുന്ന ദൃശ്യം കണ്ടെത്തിയത്.

പുലര്‍ച്ചെ 1.42ന് മൂന്നുപേര്‍ ബെദിരംപള്ളയിലെ വീട്ടിലേക്ക് മതില്‍ചാടി അകത്തു കടക്കുന്നതും ഒരാള്‍ വീടിൻ്റെ മുന്‍വശത്തും രണ്ടുപേര്‍ പിറക് വശത്തും നില്‍ക്കുന്നതും സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു.
ഒരാള്‍ വാതില്‍ കുത്തിത്തുറന്ന് അകത്തേക്ക് കയറുന്നതും രണ്ടുപേര്‍ പുറത്തു നില്‍ക്കുന്നതും രണ്ടുക്യാമറകളില്‍ ഒന്ന് തിരിച്ചുവെക്കുന്നതും നേരത്തെ സി.സി.ടി.വി പരിശോധിച്ചതില്‍ കണ്ടെത്തിയിരുന്നു. മൂന്നുപേരും മുഖം മൂടിക്ക് പുറമെ ഗ്ലൗസ് ധരിക്കുകയും ചുമലില്‍ ബാഗുകള്‍ തൂക്കിയിടുകയും ചെയ്‌തതായും ദൃശ്യത്തില്‍ വ്യക്തമാണ്. ഇതിൻ്റെ അടിസ്ഥാനത്തില്‍ മോഷ്ടാക്കളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ശക്തമാക്കി.
ഇതിനിടെയാണ് മോഷ്ടാക്കള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന കാറിൻ്റെ ദൃശ്യവും പൊലീസിന് ലഭിച്ചത്. പുലര്‍ച്ചെ 4.30 മണിയോടെ കാര്‍ അംഗടിമുഗര്‍ ഭാഗത്തേക്ക് സഞ്ചരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മോഷ്ടാക്കള്‍ ഉടന്‍ വലയിലാകുമെന്നാണ് പൊലീസ് പറയുന്നത്. അധ്യാപകൻ്റെ വീട്ടില്‍ രണ്ടുതവണയാണ് കവര്‍ച്ചാ ശ്രമമുണ്ടായത്. സെപ്തംബര്‍ ഒമ്പതിന് പുലര്‍ച്ചെയും ഇതേ വീട്ടില്‍ കവര്‍ച്ചക്ക് ശ്രമം നടന്നിരുന്നു.
