
കൊച്ചി: തൃക്കാക്കരയില്‍ എല്‍.ഡി.എഫിന് പിന്തുണ കുറഞ്ഞെന്ന് പറയാനാവില്ലെന്നും കഴിഞ്ഞ തവണത്തേക്കാള്‍ ഇത്തവണ വോട്ട് വിഹിതം കൂടുകയാണ് ചെയ്തതെന്നും എം.സ്വരാജ്. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ വികസനത്തിൻ്റെ രാഷ്ട്രീയമാണ് മുന്നോട്ട് വയ്ക്കാന്‍ ശ്രമിച്ചത്.

കേരളത്തിൻ്റെ ചരിത്രം പരിശോധിച്ചാല്‍, ഒരു നിയമസഭാംഗം മരിച്ചാല്‍, അദ്ദേഹത്തിൻ്റെ ഭാര്യയോ മകനോ ഒക്കെ സ്ഥാനാര്‍ത്ഥിയായി വന്ന അവസരങ്ങളിലെല്ലാം അവര്‍ വിജയിക്കുകയാണ് പതിവ്. അതിനെയാണ് സഹാതാപ തരംഗം എന്ന് പറയുന്നത്. ആ ചരിത്രം തിരുത്താനാണ് ഞങ്ങള്‍ ശ്രമിച്ചത്. പക്ഷേ ഈ തെരഞ്ഞെടുപ്പിലും ആ ഒരു രീതി തന്നെയാണ് തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ വസ്തുത മാറ്റിവച്ച് തെരഞ്ഞെടുപ്പ് സര്‍ക്കാരിനെതിരാണെന്നും സര്‍ക്കാര്‍ പദ്ധതിക്കെതിരായാണെന്ന് വ്യാഖ്യാനിച്ചാല്‍ തെറ്റായ നിഗമനങ്ങളിലാകും എത്തുക. 99 സീറ്റും ഇടത് പക്ഷം നേടിയ സമയത്തും തൃക്കാക്കരയില്‍ എല്‍.ഡി.എഫ് പരാജയപ്പെട്ടിരുന്നു. പക്ഷേ അന്ന് ലഭിച്ചതിലും കൂടുതല്‍ വോട്ട് ഇത്തവണ കിട്ടി. അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പില്‍ പിന്തുണ കുറഞ്ഞുവെന്ന് പറയാന്‍ സാധിക്കില്ല- എം സ്വരാജ് പറഞ്ഞു.
