
തൃക്കരിപ്പൂർ / കാസർകോട്: രോഗപ്രതിരോധ മുന്നൊരുക്കത്തിന്‍റെ ഭാഗമായി ക്ലീന്‍ തൃക്കരിപ്പൂര്‍ എന്ന മുദ്രാവാക്യവുമായി നാല് ദിവസം നീണ്ടുനിന്ന ശുചിത്വ കാമ്പയിന്‍ തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് നടത്തി. ശുചീകരണ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പായി വിപുലമായ യോഗം വിളിച്ചു കൂട്ടിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയത്.
ശുചീകരണവുമായി ബന്ധപ്പെട്ട് എല്ലാ വിഭാഗം ജനങ്ങളുടേയും പൂര്‍ണ്ണമായ സഹകരണമാണ് ലഭിച്ചതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ ബാവ പറഞ്ഞു.
ഭരണസമിതി അംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ജീവനക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, കുടുംബശ്രി അംഗങ്ങൾ നേതൃത്വം നൽകി.

മറ്റു തൊഴിലാളികള്‍, വ്യാപാരി വ്യവസായി അംഗങ്ങള്‍, എന്‍.എസ്.എസ് പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍ എന്നിവരെയൊക്കെ അണിനിരത്തിയാണ് വിപുലമായ ശുചിത്വ കാമ്പയിന് പഞ്ചായത്ത് രൂപം നല്‍കിയത്.
373 കുടംബശ്രി യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഒമ്പതിനായിരം വീടുകള്‍, ‘ആദ്യം സ്വന്തം വീട്’ എന്ന മുദ്രാവാക്യവുമായാണ് ശുചീകരണ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. രണ്ടാം ദിവസം 21 വാര്‍ഡുകളിലേയും ഡ്രൈനേജുകളും തെരുവുകളും ശുചീകരിച്ചു.
മൂന്നാംദിവസം 21 വാര്‍ഡുകളിലെ ജലാശയങ്ങളായ തോടുകളും പുഴകളും കുളങ്ങളും ശുചീകരിക്കുന്ന പ്രവര്‍ത്തനം നടത്തി. നാലാംദിവസം ടൗണ്‍ ശുചീകരിക്കുന്ന പ്രവര്‍ത്തനം നടത്തി മാതൃകയായി.
