
നീലേശ്വരം / കാസർകോട്: കൊട്ടാപ്പുറത്ത് യുവാവിനെ ഇരുമ്പ് വടികൊണ്ട് തലക്കടിച്ചു കണി കേസിൽ കുപ്രസിദ്ധ കുറ്റവാളി അടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്‌തു. കാസർകോട് ജില്ലാ പോലീസ് ചീഫ് വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ ഹൊസ്ദുർഗ് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണൻ നായരും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. എറണാകുളം മത്സ്യപുരി, വാതുരുത്തി, കലക്കഞ്ചേരി വീട്ടിലെ കെ.പി ബൈജു (54), കളമശേരി, മാളിക വീട്ടിൽ മുഹമ്മദ് ഫൈസൽ (42), നോർത്ത് പറവൂർ, പെരുമ്പള്ളിപ്പറമ്പ് വീട്ടിൽ ഡാനിയേൽ ബെന്നി (42) എന്നിവരാണ് അറസ്റ്റിലായത്.

ശനിയാഴ്‌ച രാത്രി പത്ത് മണിയോടെയാണ് കോട്ടപ്പുറം ഗ്രീൻ സ്റ്റാർ ക്ലബിന് സമീപത്തെ വാടക വീട്ടിൽ താമസിക്കുന്ന തമിഴ്‌നാട്, മധുര, ഉസാംപെട്ടി സ്വദേശി രമേശൻ (48) ആണ് കൊല്ലപ്പെട്ടത്. രമേശനും അറസ്റ്റിലായ പ്രതികളും കോട്ടപ്പുറം, കടിഞ്ഞിമൂല പാലത്തിൻ്റെ പൈലിംഗ് ജോലിക്ക് എത്തിയതായിരുന്നു. പണം സംബന്ധമായ തർക്കത്തിന് ഇടയിൽ പ്രതികൾ രമേശൻ്റെ തലയ്ക്ക് ഇരുമ്പ് വടികൊണ്ട് അടിച്ചു കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അതിന് ശേഷം പ്രതികൾ നാട്ടുകാരെ വിളിച്ച് രമേശൻ ഹൃദയാഘാതം മൂലം മരിച്ചതായി അറിയിച്ചു.
സംശയം തോന്നിയ നാട്ടുകാർ വിവരം നീലേശ്വരം പോലീസിനെ അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് മരണത്തിൽ സംശയം തോന്നി മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വിദഗ്‌ധ പോസ്റ്റുമോർട്ടത്തിനായി അയക്കുകയും ചെയ്‌തു. വിശദമായ ചോദ്യം ചെയ്യലിൽ പ്രതികൾ ഉണ്ടായ സംഭവങ്ങൾ എല്ലാം തുറന്നു സമ്മതിക്കുകയായിരുന്നു.

പണിയുടെ കൂലി രമേശൻ്റെ അക്കൗണ്ടിലേക്കാണ് കരാറുകാരൻ അയച്ചിരുന്നതെന്നും ഇതിൽ നിന്നും എല്ലാ തുകയും കൊടുക്കാത്തതിന് പേരിൽ വാക്കുതർക്കം ഉണ്ടാവുകയും തലയ്ക്ക് അടിക്കുകയിരുവെന്നും പ്രതികൾ കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു. അടിയേറ്റു തലയോട് തകർന്നാണ് മരണകാരണമെന്ന് പോസ്റ്മോർട്ടത്തിൽ വ്യക്തമായി.
മുഖ്യപ്രതി കെ.പി ബൈജുവിന് തോപ്പുംപടി ഐലന്റ് ഹാർബർ, വൈപ്പിൻ എറണാകുളം സെൻട്രൽ, തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലായി 14 കേസുകൾ ഉള്ളതായി പോലീസ് പറഞ്ഞു. അന്വേഷണ സംഘത്തിൽ നീലേശ്വരം ഇൻസ്‌പെക്ടർ പ്രേംസദൻ, എസ്.ഐ ശ്രീജേഷ്, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ ഗിരീഷ്, മഹേഷ്, സിവിൽ പോലീസ് ഓഫിസർമാരായ പ്രബീഷ്, ഷിജിൽ, രാജേഷ് മാണിയാട്ട്, ഷിജു, ഹരീഷ് എന്നിവരും ഉണ്ടായിരുന്നു.
