
കാസർകോട്: സാങ്കേതിക പിഴവ് മൂലം പുക പരിശോധന പരാജയപ്പെടുന്നതിനാല്‍ വലഞ്ഞ് ഇരുചക്ര വാഹനങ്ങള്‍. വാഹന ഉടമകളും പുക പരിശോധനാ കേന്ദ്രം ഉടമകളും തുടര്‍ച്ചയായി ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയിട്ടും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല.
പൊല്യൂഷന്‍ അണ്ടര്‍ കണ്‍ട്രോള്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവരും പിഴ അടയ്‌ക്കേണ്ട ഗതികേടിലാണ്. അഞ്ചും ആറും തവണ പരിശോധന നടത്തി പരാജയപ്പെട്ട് നിരത്തിലിറക്കാൻ കഴിയാതെ ഇരുചക്ര വാഹനങ്ങള്‍ വീട്ടില്‍ തന്നെ വച്ചിരിക്കുകയാണ് പലരും. ചില പുക പരിശോധനാ കേന്ദ്രങ്ങളില്‍ പരാജയപ്പെട്ട പരിശോധനയ്‌ക്കും ഫീസ് വാങ്ങുന്നത് തര്‍ക്കത്തിന് ഇടയാക്കുന്നു.
കേന്ദ്രം കൊണ്ടുവന്ന ചട്ടഭേദഗതിയിലൂടെ ആണ് പുതിയ പുക പരിശോധനാ രീതി വന്നത്. പരിശോധനാ കേന്ദ്രത്തില്‍ നിന്ന് അപ്‌ലോഡ് ചെയ്യുന്ന യഥാര്‍ഥ റീഡിങ് പ്രത്യേക ഫോര്‍മുല ഉപയോഗിച്ച് മാറ്റം വരുത്തി മലിനീകരണ തോത് നിര്‍ണയിക്കുകയാണ് രീതി.

വ്യാജവാഹന പുക പരിശോധന സർട്ടിഫിക്കറ്റ് നല്‍കുന്നത് തടയുവാൻ പുതിയ പദ്ധതി മോട്ടോർവാഹന വകുപ്പ് ആരംഭിച്ചിട്ടുണ്ട്. പൊലൂഷൻ ടെസ്റ്റിങ് വിത്ത് ജിയോ ടാഗിങ്ങ് എന്ന പുതിയ ആപ്പാണ് എം.വി.ഡി ഇതിനായി അവതരിപ്പിച്ചിരിക്കുന്നത്.
പുതിയ ആപ്പ് പ്രകാരം, രജിസ്റ്റർ ചെയ്‌തിട്ടുള്ള പുക പരിശോധന കേന്ദ്രത്തിൻ്റെ 50 മീറ്റർ ചുറ്റളവില്‍ നിന്ന് മാത്രമെ വാഹനത്തിന് ഫോട്ടോ എടുത്ത് പുക പരിശോധന നടത്താൻ സാധിക്കൂ. നമ്പർ പ്ലേറ്റിൻ്റെ ഫോട്ടോ, വാഹനത്തിൻ്റെ ദൂരെ നിന്നുമുള്ള ഫോട്ടോ എന്നിവ ഉണ്ടായിരിക്കണം. ഇത് ആപ്പില്‍ കയറി അപ്ലോഡ് ചെയ്‌തതിന് ശേഷം മാത്രമായിരിക്കും പരിശോധന ആരംഭിക്കുന്നത്.
