
അമേരിക്കന്‍ നാവികസേനയിലെ വൈമാനികര്‍ക്കു മുന്നില്‍ കാണപ്പെട്ട പറക്കും തളിക (അണ്‍ ഐഡന്റിഫൈഡ് ഫ്‌ളൈയിങ് ഒബ്ജക്ട്) സംബന്ധിച്ച അന്വേഷത്തിൽ അന്യഗ്രഹജീവികളെ കണ്ടെത്താനായില്ല. യുഎസ് ഇന്റലിജൻസ് വിഭാഗമാണ് ഇത് സംബന്ധിച്ച വിവരം അന്വേഷിക്കുന്നത്. ഈ മാസം റിപ്പോർട്ട് സമർപ്പിക്കും.
പറക്കും തളികയ്ക്കുള്ളിൽ അന്യഗ്രഹജീവികൾ ഉണ്ടെന്ന് തെളിയിക്കാൻ ഉതകുന്ന യാതൊരു വിധ തെളിവും യു.എസ് ഇന്റലിജൻസ് ടീമിന് ലഭിച്ചിട്ടില്ല. പക്ഷേ ഇവ തമ്മിലുള്ള ബന്ധം മുഴുവനായി നിഷേധിക്കാനും കഴിയില്ല.

വൈമാനികര്‍ക്കു മുന്നില്‍ കാണപ്പെട്ട പ്രതിഭാസത്തെക്കുറിച്ച് യുഎസ് സർക്കാരിന് കൃത്യമായ വിശദീകരണം നൽകാൻ കഴിയില്ലെന്ന് കോൺഗ്രസിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. പൈലറ്റുമാർ കണ്ടത് മറ്റ് രാജ്യങ്ങൾ വികസിപ്പിച്ചെടുത്ത പുതിയ സാങ്കേതികവിദ്യകളായിരിക്കാം എന്ന സാധ്യതയും റിപ്പോർട്ട് തള്ളിക്കളയുന്നില്ല. യു എസ് വൈമാനികര്‍ക്കു മുന്നില്‍ യു. എഫ്. ഒകള്‍ പ്രത്യക്ഷപ്പെട്ടതിനെ കുറിച്ചുള്ള ഡീക്ലാസിഫൈഡ് വീഡിയോകള്‍ നേരത്തെ ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടിരുന്നു.
അടുത്ത കാലത്തായി പുറത്തുവന്ന ഒന്നിലധികം വീഡിയോകളുടെ റിപ്പോർട്ടാണ് സംഘം പരിശോധിക്കുന്നത്. യു. എഫ്. ഒകളുടെ ചലനം കണ്ട് അത് നിരീക്ഷിക്കുന്ന പൈലറ്റുമാർ അത്ഭുതത്തോടെ ഒച്ച വയ്ക്കുന്നതും വീഡിയോയിലൂടെ കേൾക്കാം. ഈ അജ്ഞാത ആകാശ പ്രതിഭാസങ്ങളെക്കുറിച്ചുള്ള യു.എസ് സർക്കാരിന്‍റെ നിലപാട് എന്താണെന്ന് റിപ്പോർട്ടുചെയ്യാൻ ദേശീയ ഇന്റലിജൻസ് ഡയറക്ടറോട് ഡിസംബറിൽ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.
ഇതിനായി കഴിഞ്ഞ വർഷം പ്രതിരോധ വകുപ്പ് യുഎപി( അൺഐഡന്റിഫൈഡ് ഏരിയൽ ഫിനോമിന) ടാസ്‌ക് ഫോഴ്‌സിനെ നിയമിച്ചിരുന്നു. ഈ മാസം ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവരുമെന്നാണ് അറിയാൻ കഴിയുന്നത്.
