
സന്ദീപാനന്ദ ഗിരിയുടെ ഹോം സ്റ്റേ പരിസരത്തെ വാഹനങ്ങള്‍ കത്തിച്ച കേസിൽ ബി.ജെ.പി കൗൺസിലർ അറസ്റ്റിൽ. വി.ജി ഗിരികുമാറിനെയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം പി.ടി.പി നഗർ വാർഡ് കൗൺസിലറാണ് ഗിരികുമാർ. ഗൂഡാലോചന കുറ്റം ചുമത്തിയാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് ആർ.എസ്.എസ്. പ്രവർത്തകനായ കരുമം സ്വദേശി ശബരി.
ലോക്കൽ പോലീസിന് തുമ്പുകണ്ടെത്താനാകാതെ അന്വേഷണം നീണ്ടുപോകുന്നതില്‍ സർക്കാരിനെതിരെ വിമര്‍ശനങ്ങള്‍ വന്നിരുന്നു. പൂജപ്പുര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആദ്യം കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറും പിന്നീട് കൺട്രോൾ റൂം അസിസ്റ്റന്റ് കമ്മീഷണറും അന്വേഷിച്ചിരുന്നു. അഞ്ച്മാസം കഴിഞ്ഞിട്ടും യാതൊരു തുമ്പും കിട്ടാതെ വന്നതോടെയാണ് കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്.

സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിനു തീ വെച്ചതിൽ ചില ബി.ജെ.പി ജില്ല നേതാക്കൾക്ക് പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ജില്ല നേതാവ് കൂടിയായ വി.ജെ.ഗിരികുമാറിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം പി.ടി.പി നഗർ കൗൺസിലർ കൂടിയാണ് വി.ജെ ഗിരികുമാർ. ആക്രമണത്തിൻ്റെ ആസൂത്രണത്തിൽ പങ്കെടുത്തത് കൂടാതെ സംഭവത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേരുമായി ഗിരികുമാർ പല തവണ ബന്ധപ്പെട്ടിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
ചില സഹായങ്ങൾ ഇയാൾ ചെയ്തു നൽകിയെന്നും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു.അറസ്റ്റിലായ ആർ.എസ്.എസ് പ്രവർത്തകൻ കരകുളം സ്വദേശി ശബരി ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത ആളാണ്.
തിങ്കളാഴ്‌ച രാത്രിയാണ് ഇയാളെ വീട്ടിൽ നിന്ന് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. നേരത്തേ അറസ്റ്റിലായ മൂന്നാംപ്രതി കൃഷ്ണകുമാറിൽ നിന്നാണ് ശബരിയെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് ഇയാൾ അന്വേഷണ സംഘത്തിൻ്റെ നിരീക്ഷണത്തിലായിരുന്നു. കേസിൽ ഇനിയും അറസ്റ്റുണ്ടാകുമെന്നാണ് ക്രൈംബ്രാഞ്ചിൽ നിന്ന് ലഭിക്കുന്ന വിവരം.
തീവെപ്പ് സംഘത്തിൽ ഉണ്ടായിരുന്നുവെന്ന് കരുതുന്ന കുണ്ടമൺ കടവ് സ്വദേശി പ്രകാശ് നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. സദാചാര പ്രശ്നത്തിൻ്റെ പേരിലായിരുന്നു ആത്മഹത്യ. ആത്മഹത്യയ്ക്ക് പിന്നാലെ പ്രകാശിൻ്റെ സഹോദരൻ പ്രശാന്ത് ആശ്രമം കത്തിക്കൽ സംഭവത്തിൽ ബി.ജെ.പിയെ പ്രതിസന്ധിയിലാക്കി വെളിപ്പെടുത്തൽ നടത്തിയിരുന്നെങ്കിലും പിന്നീട് കോടതിയിൽ മൊഴി മാറ്റിയിരുന്നു.
