
താൻ പറഞ്ഞ കാര്യത്തിൽ തന്നെ ഉറച്ചുനിൽക്കുന്നുവെന്ന് കെ.സുധാകരൻ എം.പി പറഞ്ഞു. പറയാൻ പറ്റാത്ത വാക്കുകളൊന്നും പറഞ്ഞിട്ടില്ല. പറഞ്ഞത് ജഡ്ജിയെ അല്ല. വിധിയെ ആണെന്നും കെ. സുധാകരൻ വിശദീകരിച്ചു. പരമാർശത്തിൽ ശിക്ഷിക്കാൻ വകുപ്പില്ലെന്നാണ് തന്‍റെ പൂർണവിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. കെ.സുധാകരൻ എം.പി.ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ അഡ്വക്കേറ്റ് ജനറൽ അനുമതി നൽകിയിരുന്നു.

തനിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ അഡ്വക്കേറ്റ് ജനറൽ അനുമതി നൽകിയതിൽ കെ. സുധാരൻ എം.പിയുടെ പ്രതികരണമിതായിരുന്നു ഷുഹൈബ് വധക്കേസിൽ സുധാകരൻ ഹൈകോടതിക്കെതിരെ നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് കോടതിയലക്ഷ്യ നടപടി. ഹൈകോടതി അഭിഭാഷകനായ ജനാർദ്ദന ഷേണായിയുടെ ഹരജിയിലാണ് ഉത്തരവ്.
2019 ആഗസ്തിലാണ് ഷുഹൈബ് വധക്കേസ് സി.ബി.ഐക്ക് വിട്ടുകൊണ്ടുള്ള ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ കെ.സുധാകരൻ അപകീർത്തികരമായ പരാമർശം നടത്തിയിരുന്നു. ഹൈകോടതി വിധി മ്ലേച്ഛമാണെന്നും ജഡ്ജിയുടെ മനോനില തകരാറിലാണെന്നും കണ്ണൂരിലെ പൊതുയോഗത്തിൽ വെച്ച് നടത്തിയ പരാമർശമാണ് വിവാദമായത്.
