പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മാത്രം കേരളത്തിൽ നടന്നത് 35 രാഷ്ട്രീയ കൊലപാതകങ്ങൾ: രമേശ്‌ ചെന്നിത്തല

  • Post category:news
  • Reading time:2 mins read
You are currently viewing പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മാത്രം കേരളത്തിൽ നടന്നത് 35  രാഷ്ട്രീയ കൊലപാതകങ്ങൾ: രമേശ്‌ ചെന്നിത്തല

പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മാത്രം കേരളത്തിൽ 35 രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . ഷുഹൈബും, കൃപേഷും, ശരത് ലാലും ഉൾപ്പെടെ നിരവധി ചെറുപ്പക്കാർ സി.പി.എമ്മിന്‍റെ കൊലക്കത്തിക്കിരയായി. എന്നിട്ടും രക്തദാഹം തീരാതെ കൊലവിളിയുമായി നടക്കാൻ സി.പി.എം കൊലയാളികൾക്ക് സാധിക്കുന്നത് ഭരണത്തിന്‍റെ തണലുള്ളതുകൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു.

കണ്ണൂരിലെ മയ്യിൽ സി.പി.എം കൊലവിളി മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തിയ സംഭവം സംസ്ഥാന നിയമസഭയിൽ ഉന്നയിക്കാനുള്ള പ്രമേയത്തിന് അനുമതി നൽകാതിരുന്ന സ്പീക്കറുടെ നടപടി അപലപനീയമാണെന്ന് ചെന്നിത്തല പറഞ്ഞു . സി.പി.എം നടത്തുന്ന ഈ അക്രമരാഷ്ട്രീയത്തെക്കുറിച്ച് സഭയിൽ പ്രമേയം അവതരിപ്പിക്കാൻ നിയമസഭയുടെ അവസാന ദിനമായ ഇന്നു പോലും അനുവാദം നൽകാത്ത സ്പീക്കർ , പിണറായി സർകാരിന്‍റെ പാവയായി മാറിയിരിക്കുകയാണെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്‌ പൂര്‍ണ്ണരൂപം:

കണ്ണൂരിലെ മയ്യിൽ സി.പി.എം നടത്തിയ കൊലവിളിയും, അവിടുത്തെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമവും സംസ്ഥാന നിയമസഭയിൽ ഉന്നയിക്കാനുള്ള സണ്ണി ജോസഫ് എം.എൽ.എ യുടെ പ്രമേയത്തിന് അനുമതി നൽകാതിരുന്ന സ്പീക്കറുടെ നടപടി അങ്ങേയറ്റം അപലപനീയമാണ്. രാഷ്ട്രീയ എതിരാളികളെ ശാരീരികമായി ഇല്ലായ്മ ചെയ്യുന്ന അപരിഷ്കൃതവും പൈശാചികവുമായ നടപടിയാണ് സി.പി.എം എല്ലാകാലത്തും സ്വീകരിച്ചു പോന്നിട്ടുള്ളത്.

സി.പി.എം വിട്ടു പോയതിന്‍റെ പേരിൽ 51 വെട്ട് വെട്ടി കൊന്ന ടി. പി ചന്ദ്രശേഖരൻ ഒരു പ്രതീകമായി കേരളത്തിനു മുന്നിൽ നിലനിൽക്കുന്നുണ്ട്. ആഫ്രിക്കൻ കാടുകളിൽ പണ്ട് ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന നരഭോജികളായ കാനിബാൾസിന്‍റെ ചിത്രമാണ് ടി. പി വധത്തിലൂടെ നമുക്ക് കാണാൻ കഴിയുന്നത്.

പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മാത്രം കേരളത്തിൽ 35 രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നു. ഷുഹൈബും, കൃപേഷും, ശരത് ലാലും ഉൾപ്പെടെ നിരവധി ചെറുപ്പക്കാർ സി.പി.എമ്മിന്‍റെ കൊലക്കത്തിക്കിരയായി. എന്നിട്ടും രക്തദാഹം തീരാതെ കൊലവിളിയുമായി നടക്കാൻ സി.പി.എം കൊലയാളികൾക്ക് സാധിക്കുന്നത് ഭരണത്തിന്‍റെ തണലുള്ളതുകൊണ്ടാണ്.

പഞ്ചായത്ത് തെരഞ്ഞെടുപ്പിനു ശേഷം കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ യു.ഡി.എഫ് പ്രവർത്തകർക്ക് നേരെ ഭീഷണിയും മർദ്ദനങ്ങളും ഉണ്ടായി. ഒരു ജനാധിപത്യ സംവിധാനത്തിൽ രാഷ്ട്രീയപാർട്ടികൾ പുലർത്തേണ്ട സാമാന്യ മര്യാദ പോലും സി.പി.എം പ്രകടിപ്പിക്കുന്നില്ല. ജനങ്ങളിൽ ഭയവും അരക്ഷിതാവസ്ഥയും പരിഭ്രാന്തിയും സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് സി.പി.എമ്മിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. സി.പി.എം പ്രതിനിധാനം ചെയ്യുന്ന ഈ രാഷ്ട്രീയ ഭീകരതയുടെ ചിത്രം വരച്ചുകാട്ടാൻ ആണ് സണ്ണി ജോസഫ് ഇന്ന് ശ്രമിച്ചത്.

വാളയാർ കേസിലെ പ്രതികളെ രക്ഷിക്കാൻ ഒത്തുകളിച്ചതും, ഷുഹൈബിന്‍റെയും കൃപേഷിന്‍റെയും, ശരത് ലാലിന്‍റെയും കൊലപാതകികളെ സംരക്ഷിക്കാൻ പൊതുഖജനാവിൽ നിന്ന് കോടിക്കണക്കിന് രൂപ മുടക്കി സുപ്രീംകോടതി വരെ കേസ് നടത്തുകയും ചെയ്ത പിണറായി സർക്കാരിന്‍റെ നടപടികൾ കേരളം കണ്ടതാണ്. എന്ത് രാഷ്ട്രീയ ഭീകരത അഴിച്ചുവിട്ടാലും സംരക്ഷിക്കാൻ ഇവിടെ ഒരു സർക്കാരും മുഖ്യമന്ത്രിയുമുണ്ട് എന്നതാണ് തുടർച്ചയായി ഇത്തരം അക്രമങ്ങളും കൊലവിളി പ്രസംഗങ്ങളും ഭീഷണികളും സംസ്ഥാനത്തിന്‍റെ വിവിധഭാഗങ്ങളിൽ ഉണ്ടാകാനുള്ള കാരണം.

സി.പി.എം നടത്തുന്ന ഈ അക്രമരാഷ്ട്രീയത്തെക്കുറിച്ച് സഭയിൽ പ്രമേയം അവതരിപ്പിക്കാൻ നിയമസഭയുടെ അവസാന ദിനമായ ഇന്നു പോലും അനുവാദം നൽകാത്ത സ്പീക്കർ , പിണറായി സർകാരിന്‍റെ പാവയായി മാറിയിരിക്കുകയാണ്. സ്പീക്കർ പദവിയിൽ നിന്നും ശ്രീരാമകൃഷ്ണനെ മാറ്റണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം പൂർണ്ണമായും സാധൂകരിക്കുന്നതാണ് സ്പീക്കറുടെ രാഷ്ട്രീയക്കളി.

0Shares