
കാസര്‍കോട്: കാറിലെത്തിയ സംഘം നഗരത്തിലെ കടയില്‍ നിന്ന് യുവാവിനെ ബലമായി പിടിച്ചുകൊണ്ട് പോയതായും തടയാന്‍ ശ്രമിച്ച പിതാവിനെ അക്രമിച്ചതായും പരാതി. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്‌തു. ചൊവാഴ്‌ച വൈകിട്ട് നാല് മണിയോടെ കാസര്‍കോട് ചക്കര ബസാറിലാണ് സംഭവം.

ചക്കരബസാറിലെ മൊബൈല്‍ കടയില്‍ ഇരിക്കുകയായിരുന്ന മുട്ടത്തൊടി മിനിസ്റ്റേഡിയത്തിന് സമീപത്തെ സവാദി(25)നെയാണ് സ്വിഫ്റ്റ് കാറിലെത്തിയ സംഘം ബലമായി പിടിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോയത്. ഇത് തടയാന്‍ ശ്രമിച്ച സവാദിൻ്റെ പിതാവ് എ.എം അബൂബക്കറി(67)നെ തടഞ്ഞുനിര്‍ത്തി അടിച്ചു പരിക്കേല്‍പ്പിച്ചുവെന്നാണ് പരാതി.

കൊല്ലമ്പാടിയിലെ എ. ഷാനവാസ് (38), തളങ്കര ബാങ്കോട് മലബാര്‍ ഹൗസിലെ അബ്ദുല്‍ മനാഫ് എ.എം (21), അണങ്കൂരിലെ എ.എ മുഹമ്മദ് റിയാസ് (34), അണങ്കൂര്‍ ടി.വി സ്റ്റേഷന്‍ റോഡിലെ കെ.എസ് മുഹമ്മദ് റിയാസ് (25) എന്നിവരെയാണ് കാസര്‍കോട് സി.ഐ പി.അജിത് കുമാറിൻ്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്‌തത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
