
ഇളയമകൾ മൂത്തമകളുടെ ഭർത്താവിനൊപ്പം ഒളിച്ചോടിയെന്ന പരാതിയുമായി പിതാവ്. ജൂലൈ എട്ടു മുതലാണ് ഇളയമകളെയും മൂത്തമകളുടെ ഭർത്താവിനെയും കാണാതായതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കര്‍ണാടകയിലെ ബെൽത്തങ്ങാടി പോലീസ് സ്റ്റേഷനിലാണ് മുഹമ്മദ് എന്നയാൾ പരാതി നൽകിയിരിക്കുന്നത്.

മൂത്തമകൾ സൌദയുടെ വിവാഹം ഒമ്പത് മാസം മുന്‍പായിരുന്നു കഴിഞ്ഞത്. മുസ്തഫ എന്നയാളുമായിട്ടാണ് മൂത്തമകളുടെ വിവാഹം നടന്നത്. ഇവർ ഇരുവരും ഇടയ്ക്ക് വീട് സന്ദർശിക്കുമായിരുന്നു. ഈ സമയം ഇളയമകൾ റൈഹാനയുമായി മുസ്തഫ ബന്ധം സ്ഥാപിക്കുകയായിരുന്നു. വിവാഹശേഷം സൌദയും മുസ്തഫയും തമ്മിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിന്‍റെ പേരിൽ ഭർത്താവുമായി പിണങ്ങിയ മൂത്തമകൾ അടുത്തിടെയായി തന്‍റെ വീട്ടിലേക്ക് വന്നതായും മുഹമ്മദ് പരാതിയിൽ പറയുന്നു.
അതിനിടെ, ഇക്കഴിഞ്ഞ ജൂലൈ എട്ടിന് രാവിലെ മുസ്തഫയും മാതാവും ഒരു കാറിൽ തന്‍റെ വീടിന് സമീപത്ത് എത്തി. ഈ സമയം റൈഹാന ബാഗുമെടുത്ത് ആരോടും പറയാതെ ഓടി കാറിൽ കയറുകയായിരുന്നു. ഇവർ അതിവേഗം അവിടെനിന്ന് കടന്നുകളഞ്ഞു. പിന്നീട് ഇവരെ കണ്ടെത്താൻ ബന്ധുക്കൾ മുഖേന അന്വേഷണം നടത്തിയെങ്കിലും സാധിച്ചിരുന്നില്ല. ഇതോടെയാണ് പോലീസിൽ പരാതി നൽകുന്നതെന്നും മുഹമ്മദ് പറഞ്ഞു.
