കാട്ടാനയുടെ അക്രമത്തില്‍ പനത്തടിയില്‍ യുവാവിന് ഗുരുതരം; തുമ്പിക്കൈ കൊണ്ട് ചുഴറ്റി ദൂരത്തേക്ക് എറിയുക ആയിരുന്നു

  • Post category:local news / news
  • Reading time:1 min read
You are currently viewing കാട്ടാനയുടെ അക്രമത്തില്‍ പനത്തടിയില്‍ യുവാവിന് ഗുരുതരം; തുമ്പിക്കൈ കൊണ്ട് ചുഴറ്റി ദൂരത്തേക്ക് എറിയുക ആയിരുന്നു

കാഞ്ഞങ്ങാട് / കാസർകോട്: പനത്തടിയില്‍ കാട്ടാനയുടെ അക്രമണത്തില്‍ യുവാവിന് സാരമായി പരിക്കേറ്റു. ചൊവാഴ്‌ച രാവിലെ എഴ് മണിയോടെയാണ് സംഭവം. പതിനാലാം വാര്‍ഡ് കോളിച്ചാല്‍ മൊട്ടയംകൊച്ചിയിലെ ദേവരോലിക്കല്‍ ബേബിയുടെ മകന്‍ ഉണ്ണി(31)യെ ആണ് കാട്ടാന അക്രമിച്ചത്. തുമ്പിക്കൈ കൊണ്ട് ദൂരത്തേക്ക് ചുഴറ്റി എറിയുകയായിരുന്നു.

ഉണ്ണിയെ പൂടങ്കല്ല് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് കുടിവെള്ളം രൂക്ഷമായതോടെ മലമുകളിലെ തുരങ്കത്തില്‍ നിന്നാണ് ഇവിടുത്തെ വീട്ടുകാര്‍ വെള്ളമെടുക്കുന്നത്. ഉണ്ണിയുടെ വീട്ടിലേക്ക് രണ്ട് ദിവസമായി പൈപ്പ് വഴി വെള്ളം എത്തിയിരുന്നില്ല. ഇതേതുടര്‍ന്ന് പൈപ്പ് നന്നാക്കാന്‍ പോയതായിരുന്നു ഉണ്ണി. ഈ സമയത്താണ് കാട്ടാനയുടെ മുന്നില്‍പെട്ടത്.

ഓടാന്‍ ശ്രമിക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ട് ചുഴറ്റി ദൂരത്തേക്ക് എറിയുകയായിരുന്നു. ഉണ്ണിയുടെ അലര്‍ച്ച കേട്ട് സമീപത്തെ തോട്ടത്തില്‍ റബ്ബര്‍ ടാപ്പിങ് നടത്തുകയായിരുന്ന സി.സുകു ഓടി എത്തുകയായിരുന്നു. ഉണ്ണിയെ രക്ഷപ്പെടുത്തി വീട്ടിലേക്ക് കൊണ്ടുവന്നത്.

ബഹളത്തിനിടെ കാട്ടാന മാറിപ്പോവുകയായിരുന്നു. ഉണ്ണിയുടെ വീട്ടില്‍ നിന്നും 100 മീറ്റര്‍ ദൂരെയാണ് സംഭവം. ബളാല്‍ പഞ്ചായത്തിലെ മരുതോം ഫോറസ്റ്റില്‍പ്പെടുന്ന സ്ഥലത്താണ് കാട്ടാനയിറങ്ങിയത്. ഇത് കര്‍ണാടക വനത്തോട് ചേര്‍ന്നാണ്. ഏതാനും ആഴ്‌ചകള്‍ക്ക് മുമ്പ് ഈ പ്രദേശത്ത് നിന്ന് മൂന്നു കിലോമീറ്റര്‍ ദൂരെയുള്ള മാട്ടക്കുന്നില്‍ കാട്ടാനയിറങ്ങിയിരുന്നു.

കൃഷി വ്യാപകമായി നശിപ്പിച്ചിരുന്നു. കുടിവെള്ളം തേടിയാണ് കാട്ടാനകള്‍ വനാതിര്‍ത്തി വിട്ട് ഇറങ്ങി വരുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആന ചുഴറ്റി എറിഞ്ഞതിനെ തുടര്‍ന്ന് മുതുകത്തും നടുവിനുമാണ് ഉണ്ണിക്ക് പരിക്കേറ്റത്.

0Shares