
അമ്പലത്തറ / കാസർകോട്: അമ്പലത്തറയിലും മടിക്കൈയിലും നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയ കാട്ടുപോത്തിനെ ഏറെനേരത്തെ പരിശ്രമത്തിന് ശേഷം വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മയക്കുവെടി വെച്ചു. ചൊവാഴ്‌ച രാവിലെ ഒരു തവണയാണ് വെടി വെച്ചത്. എന്നാല്‍ മയങ്ങാത്ത കാട്ടുപോത്തിനെ ഒരിക്കല്‍ കൂടി മയക്കുവെടി വെക്കാനാണ് ശ്രമം. തൃശ്ശൂരില്‍ നിന്നെത്തിയ ഡോ. ഡേഡിൻ്റെ നേത്വത്തിലാണ് മയക്കുവെടി വെച്ചത്.
കാട്ടുപോത്ത് വനംവകുപ്പിന് തലവേദനയായി മാറിയിരുന്നു. കഴിഞ്ഞ ദിവസം രാവിലെ മടിക്കൈ മലപ്പച്ചേരി ഭാഗത്ത് നാട്ടുകാരെ ഭീതിയിലാക്കിയ കാട്ടുപോത്ത് മൂന്ന് റോഡിനടുത്തുള്ള നാന്തംകുഴിയിലെ രമണന്‍ മാസ്റ്ററുടെ കിണറ്റിലാണ് വീണത്.

വീട്ടുമുറ്റത്തെ വലകെട്ടിയ കിണറ്റില്‍ വീണ കാട്ടുപോത്തിനെ വനംവകുപ്പും പൊലീസും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിലൂടെ ആണ് കിണറ്റില്‍ നിന്നും പുറത്തെടുത്തത്.
കിണറിന് സമീപത്ത് കൂടി മണ്ണുമാന്തി ഉപയോഗിച്ച് കുഴിയെടുത്ത് റോഡുണ്ടാക്കുക ആയിരുന്നു.
ആദ്യമൊന്നും കരക്കുകയറാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ തിങ്കളാഴ്‌ച രാവിലെയാണ് കിണറ്റില്‍ നിന്നും പുറത്തെത്തിച്ചത്. എന്നാല്‍ കിണറില്‍ വീഴ്‌ചയുടെ ആഘാതത്തില്‍ കാട്ടുപോത്തിൻ്റെ കാല് ഒടിഞ്ഞ നിലയിലാണ്. അതിനാല്‍ നടക്കാന്‍ കഴിയാതെ കുഴിയിലെ മറ്റൊരു വീട്ടുമുറ്റത്ത് കിടന്ന നിലയിലാണ് പോത്തുണ്ടായിരുന്നത്.
ഇതോടെ എന്തുചെയ്യണമെന്ന് അറിയാതെ വനം വകുപ്പ് ആശങ്കയിലായി. കാലൊടിഞ്ഞ പോത്തിന് ശുശ്രൂഷ നല്‍കുക കൂടി ലക്ഷ്യമിട്ടാണ് പിന്നീട് മയക്കുവെടി വെച്ചത്. കാട്ടുപോത്തിനെ തളച്ച് വനത്തിലേക്ക് തന്നെ തിരിച്ചയക്കുമെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്.
