
കോവിഡിന്‍റെ മറവിൽ കേന്ദ്രസർക്കാർ ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഇന്ധനവില വർദ്ധനയിലൂടെ രണ്ടരലക്ഷം കോടിയുടെ അധികവരുമാനമാണ് സർക്കാറിന് ഉണ്ടായിരിക്കുന്നതെന്നും ഐസക് പറഞ്ഞു. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽവന്ന 2014 മെയിൽ പെട്രോളിന്‍റെ നികുതി 9.48 രൂപയായിരുന്നത് മൂന്നരമടങ്ങ് വർദ്ധിപ്പിച്ച് 32.89 രൂപയാക്കി.

ഡീസലിന്‍റെ നികുതി 3.56 രൂപയായിരുന്നത് ഒൻപതു മടങ്ങ് വർദ്ധിപ്പിച്ച് 31.83 രൂപയാക്കി. ഇങ്ങനെ ഇതിനകം അഞ്ചുലക്ഷം കോടി രൂപ ജനങ്ങളിൽ നിന്ന് പിരിച്ചിട്ടുണ്ടെന്ന് ഐസക് പറഞ്ഞു. ഈ കാലയളവിൽ ക്രൂഡോയിലിന്‍റെ വില ബാരൽ ഒന്നിന് 105 ഡോളറായിരുന്നത് 38 ഡോളറായി ചുരുങ്ങി. എന്നാൽ ക്രൂഡോയിൽ വിലയിടിവിന്‍റെ നേട്ടം ഇന്ത്യയിലെ ജനങ്ങൾക്ക് ഉണ്ടായില്ല. ക്രൂഡോയിലിന്‍റെ വിലയിടിഞ്ഞപ്പോൾ ഇന്ത്യയിലെ വില ഉയരുകയാണുണ്ടായതെന്നും ഐസക് കുറ്റപ്പെടുത്തി.
