
കേരളത്തിലെ സിൽവർലൈൻ പദ്ധതിയുടെ ഡി.പി.ആർ അപൂർണമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. കെ. റെയിൽ ആണ് ഡി.പി.ആർ സമർപ്പിച്ചിരിക്കുന്നത്. പദ്ധതിയുടെ സാങ്കേതിക വശങ്ങൾ ഡി.പി.ആറിൽ ഉൾക്കൊള്ളിച്ചിട്ടില്ല. ഇവ കൈമാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ദക്ഷിണ റെയിൽവേ ചീഫ് എൻജിനിയർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ എസ്. മനു ഇന്ന് ഫയൽ ചെയ്ത വിശദീകരണത്തിലാണ് കേന്ദ്രം നിലപാട് വീണ്ടും വ്യക്തമാക്കിയത്.

സിൽവർലൈനിനായി നടക്കുന്ന സർവേയും കല്ലിടലും റെയിൽവേ മന്ത്രാലയത്തിൻ്റെ അറിവോടെയോ സമ്മതത്തോടെയോ അല്ലെന്നാണ് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. സമഗ്രമായ ഡി.പി.ആർ തയാറാക്കുന്നതിനായാണ് തത്വത്തിലുള്ള അനുമതി കൊടുത്തിരിക്കുന്നത്. അതിനപ്പുറമുള്ള നടപടികൾക്കായല്ല അനുമതി.
മധ്യവേനലവധിക്കു മുൻപ് സിൽവർലൈനിനായുള്ള സർവേ നടപടികൾ ചോദ്യം ചെയത് ഫയൽ ചെയ്ത കേസുകളുടെ വാദം നടക്കുമ്പോൾ സർവേ സംബന്ധിച്ചു നിലപാട് വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിനോടു കോടതി ആവശ്യപ്പെട്ടിരുന്നു. അതേ തുടർന്നാണ് റെയിൽവേ മന്ത്രാലയം വിശദീകരണം ഫയൽ ചെയ്തത്. സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ ഒരുവിധ അനുമതിയും നൽകിയിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
