
ബദിയടുക്ക / കാസർകോട്: യുവാവിൻ്റെ നിരന്തരമായ ശല്യം സഹിക്കാനാകാതെ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് എലിവിഷം അകത്തുചെന്ന് അത്യാസന്ന നിലയില്‍ മംഗളൂരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച വൈകിട്ടാണ് പെണ്‍കുട്ടിയെ വീട്ടിനകത്ത് വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പൊലീസ് ആശുപത്രിയിൽ എത്തിയാണ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തത്.
ഇതുസംബന്ധിച്ച് പോക്സോ നിയമപ്രകാരം കേസെടുത്ത ബദിയടുക്ക പൊലീസ് കോട്ടക്കുന്നിലെ അന്‍വറിനെ(24) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌തിരുന്നു. അന്‍വര്‍ സോഷ്യൽ മീഡിയ വഴിയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്.

ഈ വിവരം വീട്ടുകാര്‍ അറിയുകയും പെണ്‍കുട്ടിയെ പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തുകയും ചെയ്‌തു. ഇതോടെ പെണ്‍കുട്ടി അന്‍വറിനോട് തന്നെ ഇനി വിളിക്കരുതെന്ന് പറഞ്ഞ് ബ്ലോക്ക് ചെയ്‌തു. ചൊവ്വാഴ്‌ച രാവിലെ പെണ്‍കുട്ടി സ്‌കൂളിലേക്ക് പോകുമ്പോള്‍ അന്‍വര്‍ പിന്തുടര്‍ന്ന് ശല്യം ചെയ്‌തു.
പെണ്‍കുട്ടിയെ പിതാവിനെ കൊല്ലുമെന്നായിരുന്നു അന്‍വറിൻ്റെ ഭീഷണി എന്നാണ് വിവരം. വൈകിട്ട് വിദ്യാര്‍ത്ഥിനി വീട്ടില്‍ തിരിച്ചെത്തിയ ഉടന്‍ വിഷം കഴിക്കുകയായിരുന്നു. പൊലീസ് കേസെടുത്തതോടെ ഒളിവില്‍ പോയ അന്‍വറിനെ ബംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്.
ബദിയടുക്ക പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയും കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയും ചെയ്‌തിരുന്നു. അന്‍വറിനെ കോടതി രണ്ടാഴ്‌ചത്തേക്ക് റിമാണ്ട് ചെയ്‌തിട്ടുണ്ട്. അതിനിടെ പെണ്‍കുട്ടിയെ ശല്യപ്പെടുത്തുന്നതിന് രണ്ട് യുവാക്കള്‍ അന്‍വറിന് ഒത്താശ നല്‍കിയിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഈ യുവാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായും വിവരമുണ്ട്.
