
കൊച്ചിയിൽ പുരാവസ്തുക്കളുടെ മറവിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിനെതിരെ തെളിവില്ലെന്ന് പ്രതിഭാഗത്തിന്‍റെ ജാമ്യാപേക്ഷ. പണം നൽകിയതിന് രേഖയില്ലെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. എറണാകുളം എ.സി.ജെ.എം കോടതിയിലാണ് ജാമ്യപേക്ഷ പരിഗണിച്ചത്. ഉത്തരവ് നാളെ നൽകും.

എന്നാൽ മോൻസണെതിരെ ശക്തമായ തെളിവുകളുണ്ടെന്നും മുൻ ഡി.ജി.പിയെ വരെ പറ്റിച്ചയാളാണെന്നും പ്രോസിക്യുഷൻ ചൂണ്ടിക്കാട്ടി. മോൻസൺ പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഇതോടൊപ്പം മോൻസണെ കസ്റ്റഡിയിൽ എടുക്കാനുള്ള അപേക്ഷയും പോലീസ് സമർപ്പിച്ചു. ഈ അപേക്ഷയിലും നാളെ ഉത്തരവുണ്ടാകും.
അതേസമയം, മോൻസനു വേണ്ടി പോലീസ് പ്രവർത്തിച്ചതിന്‍റെ കൂടുതൽ തെളിവുകൾ പുറത്തുവന്നു. മോൻസണും ചേർത്തല സി.ഐയും തമ്മിലുള്ള ടെലിഫോൺ സംഭാഷണത്തിന്‍റെ ശബ്ദരേഖയാണ് പുറത്തായത്. മോൻസനെതിരെ പരാതി നൽകിയ സ്ത്രീയെ ഭീഷണിപ്പെടുത്തിയ വിവരം സി.ഐ മോൻസനെ വിളിച്ചറിയിക്കുന്നതാണ്. മുൻപും ഇത്തരം പരാതികൾ താൻ ഒതുക്കിയ കാര്യവും സംഭാഷണത്തിലുണ്ട്. എന്നാൽ താൻ പ്രശ്നക്കാരനല്ലല്ലോ എന്നാണ് മോൻസന്‍റെ പക്ഷം.
