
ആറ്റിങ്ങലിൽ മൊബൈൽ ഫോൺ മോഷണമാരോപിച്ച് അച്ഛനേയും മകളേയും പരസ്യവിചാരണക്കിരയാക്കിയ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ സി.പി. രജിതക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പൊലീസ് ഉദ്യോഗസ്ഥ ഒരു സ്ത്രീ അല്ലേ എന്നും എന്തിനാണ് ഇങ്ങനൊരു പിങ്ക് പൊലീസെന്നും കോടതി ചോദിച്ചു.
കുട്ടിയെ വിചാരണ നടത്തിയ വീഡിയോ ഹൈക്കോടതി പരിശോധിച്ചു. ‘കുട്ടിയുടെ കരച്ചിൽ വേദന ഉണ്ടാക്കുന്നു. മൊബൈൽ ഫോണിൻ്റെ വില പോലും കുട്ടിയുടെ ജീവന് നൽകിയില്ല. ഇങ്ങനെയാണോ പെരുമാറേണ്ടത്,’ കോടതി പറഞ്ഞു. സംഭവത്തിൽ ഡി.ജി.പിയോട് കോടതി നേരിട്ട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

കാക്കിയിട്ടത് കൊണ്ടാണ് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നാട്ടുകാരുടെ കൈയിൽ നിന്ന് അടി കിട്ടാതിരുന്നതും കുട്ടിക്ക് ജീവനുള്ള കാലം പൊലീസിനോടുള്ള പേടി മാറുമോയെന്നും കോടതി ചോദിച്ചു. ഓഗസ്റ്റ് 27നായിരുന്നു കേസിനാസ്പദമായ സംഭവം. പിങ്ക് പൊലീസ് ഉദ്യോഗസ്ഥ സി.പി രജിതയുടെ മൊബൈൽ ഫോൺ പൊലീസ് വാഹനത്തിൽ നിന്നും എടുത്തുവെന്ന് ആരോപിച്ചായിരുന്നു പരസ്യ വിചാരണ.
എന്നാൽ, ഉദ്യോഗസ്ഥയുടെ മൊബൈൽ ഫോൺ പൊലീസ് വാഹനത്തിൽ നിന്നുതന്നെ ലഭിച്ചു. മൊബൈൽ കണ്ടെത്തിയിട്ടും ഇവർ മാപ്പ് പറയാൻ പോലും തയ്യാറായിരുന്നില്ല. സംഭവത്തിന് ശേഷം മാനസികമായി തളർന്ന കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കേണ്ടി വന്നിരുന്നു. അതേസമയം ബാലാവകാശ കമ്മീഷൻ്റെ ഇടപെടലിനെ തുടർന്ന് ഉദ്യോസ്ഥയ്ക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടിട്ടുണ്ട്.
