
നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് ശശി തരൂർ സൂചന നൽകിയതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. സ്വയം സ്ഥാനാർഥിത്വം ആരും പ്രഖ്യാപിക്കേണ്ടതില്ലെന്നും ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് പാർട്ടി നേതൃത്വമാണെന്നും സതീശൻ പറഞ്ഞു.
തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണോ എന്നും ആര് എവിടെ മത്സരിക്കണമെന്നും തീരുമാനിക്കുന്നത് പാർട്ടിയാണ്. സ്വന്തം നിലയ്ക്ക് ആർക്കും തീരുമാനമെടുക്കാനാകില്ലെന്നും അഭിപ്രായമുള്ളവർ പാർട്ടിയെ അറിയിക്കട്ടെയെന്നും വി.ഡി സതീശൻ പറഞ്ഞു. സ്ഥാനാർഥിത്വം സംഘടനാപരമായി പാർട്ടിയെടുക്കേണ്ട തീരുമാനമാണ്.

സ്വന്തമായി തീരുമാനമെടുക്കുന്നത് ശരിയായ നടപടിയല്ല. പാർട്ടിയിൽ ചർച്ച ചെയ്ത് പാർട്ടിയ്ക്കു വിധേയരായാണ് തീരുമാനങ്ങൾ എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പല കോൺഗ്രസ് നേതാക്കളും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വന്തം താത്പര്യങ്ങൾ പല ഘട്ടങ്ങളിലും വെളിപ്പെടുത്തിയിരുന്നു.
കേരളത്തിൽ ഇനി മുതൽ സജീവമായുണ്ടാകുമെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമുണ്ടൈന്നും തരൂർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൂടാതെ കെ. മുരളീധരൻ വടകരയിൽ തന്നെ മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു.
