
മഞ്ചേശ്വരം / കാസർകോട്: മിയാപ്പദവ് ചികുര്‍പാതയില്‍ ഡ്രോണ്‍ ക്യാമറ തകര്‍ന്നു വീണതിൽ ദുരൂഹത നീങ്ങി. ചൊവാഴ്‌ച ഉച്ചയ്‌ക്ക് 12 മണിയോടെ ചികുര്‍പാത- ബേരിക്ക റോഡിന് സമീപം വീടിനടുത്താണ് ഡ്രോണ്‍ ക്യാമറ തകര്‍ന്നു വീണത്. ആധുനിക നിർമ്മിത ഡ്രോൺ എങ്ങനെയാണ് ഇവിടെ എത്തിയതെന്ന് അറിഞ്ഞില്ല.
നാട്ടുകാർ ഇതോടെ ആശങ്കയിലും ഭീതിയിലുമായി. തീവ്രവാദ പ്രവർത്തനങ്ങൾക്കോ ചാര പ്രവർത്തനങ്ങൾക്കോ ഉപയോഗിക്കുന്ന ആകാശ ക്യാമറയാണെന്ന് സംശയിച്ചു. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
മഞ്ചേശ്വരം പൊലീസും രഹസ്യാന്വേഷണ വിഭാഗവും സ്ഥലത്തെത്തി അന്വേഷണം നടത്തി. ബേരിക്ക റോഡിന് സമീപം സിഗ്‌നൽ നഷ്‌ടപ്പെട്ട് വീണ ഡ്രോൺ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയിൽ) സർവ്വേ നടത്തുന്നത് ആണെന്ന് വ്യക്തമായി.

മുഴുവൻ രേഖകൾ സഹിതം ഗെയിൽ അധികൃതർ എത്തി. ഡ്രോൺ പറത്തുന്നതിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻ്റെ ലൈസൻസ് ഉണ്ടെന്ന് മഞ്ചേശ്വരം പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ രാജീവ് കുമാർ.കെ ചാനൽ ആർ.ബിയോട് പറഞ്ഞു.
ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് ഗെയിൽ (ഇന്ത്യ). പ്രകൃതിവാതകം, ദ്രവീകൃത പ്രകൃതിവാതകം, ലിക്വിഡ് ഹൈഡ്രോകാർബൺ, ദ്രവീകൃത പെട്രോളിയം വാതക പ്രക്ഷേപണം, പെട്രോകെമിക്കൽസ്, നഗര വാതക വിതരണം, സൗരോർജ്ജവും കാറ്റും ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജം, പര്യവേക്ഷണവും ഉൽപ്പാദനവും, ഗെയിൽടെൽ, വൈദ്യുതി ഉത്പാദനം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനിയാണ്.
Report: Peethambaran Kuttikol
