
കാസർകോട്: കല്ലൂരാവിയിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഔഫ‌് അബ്ദുറഹ്മാന്‍റെ കൊലപാതകത്തിൽ ഒറ്റക്കുത്തിന‌് വകവരുത്തുക, തെളിവ് നശിപ്പിക്കുക എന്നിങ്ങനെ തീവ്രവാദ ബന്ധമുള്ളവർ ചെയ്യുന്ന എല്ലാ ആസൂത്രണവും നടന്നതായി പ്രാഥമിക വിവരം. ഔഫിന്‍റെ നെഞ്ചിൽ വലതുഭാഗത്ത് എട്ടുസെന്റീമീറ്റർ ആഴത്തിലാണ‌് ആയുധം കുത്തിയിറക്കിയത‌്.
ഒറ്റക്കുത്തിന് മരണം സംഭവിച്ചുവെന്നാണ‌് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത‌്. പരിശീലനം നേടിയവർക്കേ ഇങ്ങനെ കൊലപാതകം നടത്താൻ കഴിയൂ എന്നാണ‌് വിദഗ്‌ധർ പറയുന്നത‌്. കൊലപാതകത്തിനുശേഷം പ്രതികളെ വിദേശത്തേക്ക് കയറ്റിവിടുന്നതും തീവ്രവാദ സംഘടനകൾ ചെയ്യുന്നതാണ്. ഔഫിന്‍റെ കൊലപാതകത്തിലും ഇതേ ആസൂത്രണമാണ് നടന്നത്.
കൊല്ലപ്പെട്ട ഔഫിനെ ആശുപത്രിയിൽ എത്തിക്കുന്നതിനുമുമ്പ് ഒന്നാം പ്രതി ഇർഷാദിനെ മംഗളൂരുവിലേക്ക് കടത്തിയിരുന്നു. മുസ്‌ലിം ലീഗിലെ പ്രമുഖർക്ക് ബന്ധമുള്ള ആശുപത്രിയിലാണ് എത്തിച്ചത്. തുടർന്ന്, വിദേശത്തേക്ക് വിടുകയായിരുന്നു ലക്ഷ്യം. പൊലീസ് പിന്നാലെയെത്തിയതിനാൽ നടന്നില്ല.

നഗരസഭ അംഗമായ ലീഗുകാരന്‍റെ വാഹനത്തിലാണ‌് പ്രതിയെ മംഗളൂരുവിലേക്ക് കൊണ്ടുപോയത‌്. അതിനുശേഷം മറ്റൊരു മുതിർന്ന ലീഗ് നേതാവ് ആശുപത്രിയിലെത്തി. സംഭവം വഴിതിരിച്ചുവിടാൻ മൊബൈൽ ഫോണിൽ ശബ്ദസന്ദേശവും പ്രചരിപ്പിച്ചു. ഔഫും സംഘവും യൂത്ത് ലീഗുകാരെ ആക്രമിച്ചുവെന്നാണ് വ്യാജ സന്ദേശം പ്രചരിപ്പിച്ചത്. രാത്രിസമയത്ത് യൂത്ത് ലീഗുകാരുടെ കൈയിൽ മാരകായുധങ്ങൾ എങ്ങനെ വന്നുവെന്ന ചോദ്യമുണ്ടാകുമെന്ന് കള്ളക്കഥ മെനയുമ്പോൾ ലീഗ് നേതാവ് ഓർത്തില്ല. സംയുക്ത ജമാ അത്തിന്‍റെ ഭാരവാഹികൂടിയാണ് ഈ നേതാവ്.
ഔഫ‌് അബ്ദുറഹ്മാന്‍റെ കൊലപാതകത്തിൽ റിമാൻഡിൽ കഴിയുന്ന മുസ്‌ലിം യൂത്ത്‌ലീഗ് നേതാക്കളെ ബുധനാഴ‌്ച ഹോസ‌്ദുർഗ‌് കോടതിയിൽ ഹാജരാക്കും. ക്രൈംബ്രാഞ്ച‌് കോടതിയിൽ കസ‌്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. യൂത്ത‌് ലീഗ‌് മുനിസിപ്പൽ സെക്രട്ടറി പി.എം ഇർഷാദ‌്, എംഎസ‌്എഫ‌് നേതാവ‌് ഹസൻ, യൂത്ത‌് ലീഗ‌് പ്രവർത്തകൻ ഹാഷിർ എന്നിവരെയാണ‌് അന്വേഷകസംഘം കസ‌്റ്റഡിയിൽ ആവശ്യപ്പെട്ടത‌്.
