
തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ നവജാത ശിശുവിൻ്റെ മൃതദേഹം കടല്‍ത്തീരത്ത് നിന്ന് കണ്ടെത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍. പ്രസവിച്ച ഉടന്‍ അഞ്ചുതെങ്ങ് സ്വദേശി ജൂലി (36) ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുക ആയിരുന്നെന്ന് പൊലീസ് പറഞ്ഞു. ശുചിമുറിക്ക് പിന്നില്‍ കുഴിച്ചിട്ട ജഡം നായ്ക്കള്‍ കടിച്ചുകൊണ്ടു പോകുകയായിരുന്നെന്നും പൊലീസ് പറയുന്നു.
ജൂലൈ 18നാണ് നവജാതശിശുവിൻ്റെ മൃതദേഹം കടപ്പുറത്ത് നായ്ക്കള്‍ കടിച്ചു കൊണ്ടുപോകുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു. സമീപത്തെ എല്ലാ ആശുപത്രികളിലും പൊലീസ് പരിശോധന നടത്തി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അഞ്ചുതെങ്ങ് സ്വദേശിയായ ജൂലിയിലേക്ക് അന്വേഷണം എത്തിയത്. ജൂലിയെ വൈദ്യപരിശോധനക്ക് വിധേയയാക്കിയപ്പോള്‍ സമീപ സമയത്ത് അവര്‍ പ്രസവിച്ചതായി കണ്ടെത്തി. തുടര്‍ന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയതായി യുവതി പൊലീസിനോട് സമ്മതിച്ചു.

പ്രസവിച്ച ഉടനെ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം ശുചിമുറിയുടെ സമീപത്ത് മറവ് ചെയ്‌തതായി ജൂലി പൊലീസിന് മൊഴി നല്‍കി. ജൂലിയുടെ ഭര്‍ത്താവ് ഒരു വര്‍ഷം മുമ്പ് മരിച്ചിരുന്നു. ഇവര്‍ക്ക് പതിമൂന്ന് വയസുള്ള മറ്റൊരു കുട്ടിയും ഉണ്ട്. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നതുള്‍പ്പെടെ അന്വേഷിക്കുന്നതായും പൊലീസ് പറഞ്ഞു.
ജൂലൈ പതിനഞ്ചാം തീയതി പുലർച്ചെ അഞ്ചുമണിക്കാണ് വീടിനു സമീപത്തെ ശുചിമുറിയിൽ ജൂലി പ്രസവിച്ചത്. അതിനുശേഷം കത്രിക കൊണ്ട് പൊക്കിൾകൊടി നീക്കം ചെയ്‌തു. കുട്ടി കരഞ്ഞപ്പോൾ വായും മൂക്കും പൊത്തിപ്പിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് വീട്ടിനുള്ളിൽ നിന്നും വെട്ടുകത്തി കൊണ്ടു വന്ന് സമീപത്തെ പൈപ്പിൻ്റെ ചുവട്ടിൽ കുഴി ഉണ്ടാക്കി മറവു ചെയ്‌തു. പതിനാറാം തീയതിയും പതിനേഴാം തീയതിയും അതിരാവിലെ കുട്ടിയുടെ മൃതദേഹം കുഴിച്ചിട്ട ഭാഗത്ത് ജൂലി പോയി നോക്കുമായിരുന്നു. പതിനെട്ടാം തീയതി ചെന്നപ്പോൾ മൃതദേഹം തെരുവുനായ്ക്കൾ മാന്തിയെടുത്തതായി കണ്ടു. തുടർന്ന് ജൂലി തന്നെ കുഴി പൂർവസ്ഥിതിയിൽ നികത്തുകയായിരുന്നു.
അഞ്ചുതെങ്ങ് പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ജൂലിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. ആദ്യഘട്ടത്തിൽ വിസമ്മതിച്ചെങ്കിലും ശാസ്ത്രീയ തെളിവുകൾ നിരത്തിയതോടെ പ്രതി കുറ്റം സമ്മതിച്ചു.
വിധവയായ തനിക്ക് കുഞ്ഞ് ജനിച്ചാൽ ഉണ്ടാകുന്ന അപമാന ഭയത്താൽ ആണ് കൊലപാതകം നടത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. കുട്ടിയെ ഉദരത്തിൽ വച്ച് തന്നെ ഇല്ലാതാക്കണമെന്ന് ഉണ്ടായിരുന്നെങ്കിലും സാധിച്ചില്ല. ജനിക്കുന്ന ഉടൻ കൊലപ്പെടുത്തണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നുവെന്നും പ്രതി ഏറ്റുപറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
