പ്രധാന മന്ത്രിയുടെ ധനസഹായം ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടി; സി.സി.ടി.വി ക്യാമറയില്‍ കുടുങ്ങിയ ആള്‍ക്കെതിരെ പോലീസ് അന്വേഷണം

You are currently viewing പ്രധാന മന്ത്രിയുടെ ധനസഹായം ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടി; സി.സി.ടി.വി ക്യാമറയില്‍ കുടുങ്ങിയ ആള്‍ക്കെതിരെ പോലീസ് അന്വേഷണം

ബദിയടുക്ക / കാസർകോട്: പ്രധാനമന്ത്രിയുടെ ധനസഹായം ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയ ആള്‍ സി.സി.ടി.വി ക്യാമറയില്‍ കുടുങ്ങി. ഇതിൻ്റെ അടിസ്ഥാനത്തില്‍ ബദിയടുക്ക പൊലീസ് അന്വേഷണം ആരംഭിച്ചു. ലോട്ടറി വില്‍പ്പന നടത്തുന്നവര്‍ക്കും തട്ടുകട നടത്തുന്നവര്‍ക്കും സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് പ്രധാനമന്ത്രിയുടെ ധനസഹായം ലഭിക്കുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.

കഴിഞ്ഞ ദിവസം രാവിലെ നീര്‍ച്ചാല്‍ കാംപ്‌കോക്ക് സമീപം പ്രവര്‍ത്തിക്കുന്ന തലപ്പനാജെയിലെ പ്രകാശ് ലോട്ടറി സ്റ്റാളില്‍ ഹെല്‍മറ്റ് ധരിച്ച് സൈക്കിളില്‍ എത്തിയ യുവാവ് സ്വയം തൊഴിലിന് പ്രധാനമന്ത്രിയുടെ ഒന്നര ലക്ഷം രൂപ ധനസഹായം ലഭിക്കുമെന്നും ഇതിനുള്ള നടപടി ക്രമങ്ങള്‍ക്കായി 1500 രൂപ നല്‍കണമെന്നും അറിയിക്കുകയായിരുന്നു.

പ്രകാശില്‍ നിന്ന് 1500 രൂപ വാങ്ങിയ ശേഷം യുവാവ് സമീപത്തെ തട്ടുകട സ്ത്രീയില്‍ നിന്നും ഇതേവിഷയം പറഞ്ഞ് 3000 രൂപ വാങ്ങി ബൈക്കില്‍ സ്ഥലം വിട്ടു. പിന്നീടാണ് തട്ടിപ്പ് മനസിലായത്.

ബദിയടുക്ക പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. പൊലീസ് എത്തി സി.സി.ടി.വി ക്യാമറ പരിശോധിച്ചതോടെ ഹെല്‍മറ്റ് ധരിച്ച യുവാവ് ലോട്ടറി സ്റ്റാളിലേക്കും തട്ടുകടയിലേക്കും ബൈക്കില്‍ പോകുന്ന ദൃശ്യം ലഭിച്ചു. പണം തട്ടിയ യുവാവിനെ പിടികൂടാന്‍ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു. സമാനമായ തട്ടിപ്പ് കാസര്‍കോട്ടും നടന്നിരുന്നു.

0Shares