
സ്ത്രീധനത്തിനെതിരെ പ്രതിഷേധം ഉയരുന്ന സമയത്ത് ആലപ്പുഴയിൽ നിന്ന് മലയാളികളെ തേടിയെത്തിയത് നന്മയുടെ വാർത്ത. വധുവിന്‍റെ വീട്ടുകാര്‍ക്ക് 50 പവന്‍ സ്വര്‍ണം തിരിച്ചു നല്‍കിയാണ് വരന്‍ മാത്യകയായത്. സ്ത്രീധനത്തിന്‍റെ പേരില്‍ പെണ്‍കുട്ടികളുടെ ജീവന്‍ നഷ്ടപ്പെടുന്ന വാര്‍ത്തകള്‍ കേള്‍ക്കുന്നതിന് ഇടയിലാണ് സതീഷ് സത്യന്റേയും ശ്രുതി രാജിന്‍റെയും വിവാഹം മാതൃകയാവുന്നത്.

‘ഞങ്ങള്‍ക്ക് താലി മാത്രം മതി, നിനക്കു വേണമെങ്കില്‍ കയ്യിലെ വള കൂടി എടുക്കാം’, സതീഷിന്‍റെ വാക്കുകള്‍ ശ്രുതിക്കും സമ്മതമായിരുന്നു. ശ്രുതിയെ അണിയിച്ചിരുന്ന 50 പവന്‍ സ്വര്‍ണം സതീഷും അച്ഛനും ചേര്‍ന്ന് വധുവിന്‍റെ വീട്ടുകാര്‍ക്ക് തിരിച്ചു നല്‍കുകയായിരുന്നു.വ്യാഴാഴ്ച പണയില്‍ ദേവീക്ഷേത്രത്തിലാണു ഇവരുടെ വിവാഹം നടന്നത്. സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞാണ് ശ്രുതി എത്തിയത്. എന്നാല്‍ വിവാഹശേഷം സമ്മാനമായി നല്‍കിയ സ്വര്‍ണം എസ്‌എന്‍ഡിപി ശാഖായോഗം ഭാരവാഹികളുടെ സാന്നിധ്യത്തില്‍ വധുവിന്‍റെ മാതാപിതാക്കള്‍ക്കു കൈമാറുകയായിരുന്നു.
നാദസ്വര കലാകാരനാണ് 28 കാരനായ സതീഷ്. അമ്പലത്തിലും വിവാഹ ചടങ്ങുകളിലും നാദസ്വരം വായിക്കുന്ന വരുമാനത്തിലാണ് ജീവിക്കുന്നത്. നൂറനാട് പള്ളിക്കല്‍ ഹരിഹരാലയത്തില്‍ കെ.വി. സത്യന്‍- ജി. സരസ്വതി ദമ്പതിമാരുടെ മകനാണ് സതീഷ്. ഒരു സഹോദരിയുമുണ്ട്. നൂറനാട് പണയില്‍ ഹരിമംഗലത്ത് പടീറ്റതില്‍ ആര്‍. രാജേന്ദ്രന്‍-പി. ഷീല മ്പതിമാരുടെ മകളാണ് ശ്രുതി.
