
പോലീസ് ശേഖരിച്ച ആര്‍.എസ്.എസുകാരുടെ വിവരങ്ങള്‍ എസ്.ഡി.പി.ഐക്ക് ചോര്‍ത്തി നല്‍കിയ സംഭവത്തില്‍ ഇടുക്കിയിൽ പൊലീസ് ഉദ്യോഗസ്ഥന് പിരിച്ചുവിടാതിരിക്കാൻ കാരണം കാണിക്കല്‍ നോട്ടീസ്. ഇടുക്കി കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന പി.കെ.അനസ് എന്ന ഉദ്യോഗസ്ഥനാണ് ഔദ്യോഗിക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായി കണ്ടെത്തിയത്.

ഇതിന് പിന്നാലെ നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി എ.ജി.ലാല്‍ വകുപ്പ് തല അന്വേഷണം നടത്തി ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഇതനുസരിച്ചാണ് ഉദ്യോഗസ്ഥന് നോട്ടീസ് നല്‍കിയിരിക്കുന്നത്. മറുപടി തൃപ്തികരമല്ലെങ്കില്‍ സര്‍വീസില്‍ നിന്നും പിരിച്ചു വിടാനാണ് തീരുമാനം.
കരുതല്‍ നടപടികളുടെ ഭാഗമായി പൊലീസ് ശേഖരിച്ച ആര്‍.എസ്.എസുകാരുടെ വിവരങ്ങള്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തി നല്‍കുകയായിരുന്നു.
തൊടുപുഴയില്‍ സമൂഹ മാധ്യമത്തിലൂടെ വര്‍ഗ്ഗീയ വിദ്വേഷം പരത്തിയെന്ന് ആരോപിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാരനെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതിന് പിന്നാലെ ഷാനവാസ് എന്നയാള്‍ അറസ്റ്റിലായിരുന്നു. ഇയാളുടെ ഫോണ്‍ പരിശോധിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. പൊലീസ് ശേഖരിച്ച വിവരങ്ങള്‍ ഇയാള്‍ വാട്‌സ്ആപ്പ് വഴി നല്‍കിയെന്നാണ് കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ തൊടുപുഴ ഡി.വൈ.എസ്.പി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
