
ഉദുമ / കാസർകോട്: കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങിയ മറുനാടൻ തൊഴിലാളിയായ പ്രതിയെ ബേക്കൽ പോലീസ് രാജസ്ഥാനിൽ നിന്നും പിടിച്ചു. മധ്യപ്രദേശ് ഗ്വാളിയർ ജില്ല നിർവാലി വില്ലേജിലെ രാമേശ്വറിൻ്റെ മകൻ ടോട്ടാ രാമിനെ(24) ആണ് നിരന്തരമായ നിരീക്ഷണത്തിന് ഇടയിൽ അറസ്റ്റ് ചെയ്‌തത്.
സന്ദീപ് ശർമ എന്നയാളെ തൃക്കണ്ണാടുള്ള വാടക ക്വാർട്ടേഴ്‌സിലേക്ക് വിളിച്ചു വരുത്തി ടോട്ടാരാമും സുഹൃത്ത് സിക്കന്തർ ഖാനും ചേർന്ന് കുത്തുകയായിരുന്നു. സാരമായി പരിക്കേറ്റ സന്ദീപ് ചികിത്സയിലിരിക്കേ ആശുപത്രിയിൽ മരിച്ചു.

2020 ഫെബ്രുവരി 26നായിരുന്നു കൊലപാതകം നടന്നത്. ഈ കൊലക്കേസിൽ ഒന്നാം പ്രതിയായ ടോട്ടോ രാം മൂന്ന് മാസം റിമാണ്ടിൽ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. മാസങ്ങളോളം ഇയാളുടെ സുഹൃത്തിൻ്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് രാജസ്ഥാനിലെ ബാഗുഡയിൽ നിന്നും അറസ്റ്റു ചെയ്‌തത്.
കാസർകോട് അഡി. ജില്ലാ സെഷൻസ് കോടതി പ്രതിയെ വീണ്ടും റിമാണ്ട് ചെയ്‌തു. ബേക്കൽ എസ്.ഐ. എം.ബാലചന്ദ്രൻ, സിവിൽ പോലീസ് ഓഫീസർമാരായ പി.പ്രമോദ് കാലിക്കടവ്, പ്രവീൺ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
