
കേരളത്തിൻ്റെ ഓൺലൈൻ ഓട്ടോ – ടാക്‌സി സംവിധാനമായ കേരള സവാരി നിലവിൽ വന്നു. മുഖ്യമന്ത്രി പിണറായി വിജയൻ കേരള സവാരി ഫ്‌ലാഗ് ഓഫ് ചെയ്തു. രാജ്യത്ത് തന്നെ ആദ്യമായാണ് സർക്കാർ മേഖലയിൽ ഓൺലൈൻ ടാക്‌സി സർവീസ് നിലവിൽ വരുന്നത്.
കേരള സവാരിയെന്ന പേരിൽ സുരക്ഷിതവും തർക്കരഹിതവുമായ യാത്രയെന്ന ആശയമാണ് സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. യാത്രക്കാർക്ക് മിതമായ നിരക്കിൽ സവാരി, മോട്ടോർ തൊഴിലാളികൾക്ക് മികച്ച വരുമാനം. ഇവ രണ്ടും സംയോജിപ്പിക്കുകയാണ് ‘കേരള സവാരി’യിലൂടെ സംസ്ഥാന സർക്കാർ.

പദ്ധതിക്ക് ഇതര ഓൺലൈൻ സർവീസുകളെ അപേക്ഷിച്ച് മെച്ചങ്ങളേറെയാണ്. സർക്കാർ നിരക്കിനൊപ്പം എട്ട് ശതമാനം മാത്രം സർവീസ് ചാർജ്, മറ്റ് ഓൺലൈൻ സർവീസുകൾ പോലെ തിരക്ക് കൂടുമ്പോൾ നിരക്ക് കൂടില്ല. കൃത്യമായ കാരണമുണ്ടെങ്കിൽ ഡ്രൈവർക്കും യാത്രക്കാരനും ബുക്കിംഗ് റദ്ദാക്കാം.
ഗതാഗത തൊഴിൽ വകുപ്പുകൾ സംയുക്തമായാണ് ‘കേരള സവാരി’ നടപ്പിലാക്കുന്നത്. 302 ഓട്ടോയും 226 ടാക്‌സിയും ഇതിനകം ‘കേരള സവാരി’യിൽ രജിസ്റ്റർ ചെയ്തു. ഡ്രൈവർമാരിൽ 22 പേർ വനിതകളാണ്. തിരുവനന്തപുരം നഗരസഭാ പരിധിയിൽ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്.
