
മണ്ണിടിച്ചില്‍ ഉണ്ടായ രാജമല പെട്ടിമുടിയില്‍ മുഖ്യന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും നാളെ സന്ദര്‍ശിക്കും. ഹെലികോപ്റ്റര്‍ മാര്‍ഗം മൂന്നാര്‍ ആനച്ചാലിലെത്തി തുടര്‍ന്ന് റോഡ് മാര്‍ഗമായിരിക്കും പെട്ടിമുടിയിലേക്ക് പോകുക. അപകടത്തിന്റെ ആറാം ദിവസമായ ഇന്ന് ഒരാളുടെ മൃതേദഹം കൂടി കണ്ടെത്തി. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 53 ആയി ഉയര്‍ന്നു.

ചൊവ്വാഴ്ച നടത്തിയ തെരച്ചിലില്‍ മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്. നേരത്തെ ലയങ്ങൾ നിന്നിരുന്ന സ്ഥലത്ത് ജെ.സി.ബി ഉപയോഗിച്ചുള്ള തെരച്ചിൽ പൂർത്തിയാക്കിയിരുന്നു. പത്തു പേരടങ്ങുന്ന ടീമുകളായി വിന്യസിച്ചായിരുന്നു തെരച്ചിൽ. അപകടം നടന്ന സ്ഥലത്തുനിന്നും കിലോമീറ്ററുകൾ മാറിയാണ് ചൊവ്വാഴ്ച പല മൃതദേഹങ്ങളും കണ്ടെത്തിയത്.
എൻ.ഡി.ആർ.എഫ്, പോലീസ്, ഫയർഫോഴ്സ്, വനംവകുപ്പ്, സ്കൂബാ ഡൈവിംഗ് ടീം, റവന്യു, ആരോഗ്യം, പഞ്ചായത്ത്, സന്നദ്ധപ്രവർത്തകർ, തമിഴ്നാട് വെൽഫെയർ തുടങ്ങിയ സംഘങ്ങളാണ് വിവിധയിടങ്ങളിലെ തെരച്ചിലിന് നേതൃത്വം നൽകുന്നത്.